മുംബൈയിൽ മേക് ഇൻ ഇന്ത്യ പ്രചാരണ വേദിയിൽ വൻ തീപിടിത്തം

മുംബൈ: മുംബൈയിൽ 'മേക് ഇൻ ഇന്ത്യ വീക്' പരിപാടി നടക്കുന്ന വേദിയിൽ വൻ തീപിടിത്തം. ചടങ്ങുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ വേദി പൂർണമായും കത്തിനശിച്ചു. അത്യാഹിതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഫയർഫോഴ്സും പൊലീസും ചേർന്നാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് മുഖ്യ ഫയർ ഓഫീസർ അറിയിച്ചു. വേദിയിൽ നിന്നും സദസ്സിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ബോളിവുഡ് താരം അമിതാഭ് ബച്ചൻെറ പരിപാടി കഴിഞ്ഞതിന് ശേഷമാണ് സ്റ്റേജിൽ തീപിടിത്തമുണ്ടായത്. സ്ഥലത്തുനിന്നും അമിതാഭ് ബച്ചൻ, ആമിർ ഖാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നവിസ്, ഗവർണർ സി. വിദ്യാസാഗർ റാവു, ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്നിവരെ ഒഴിപ്പിച്ചു. കടലിനോട് ചേർന്ന സ്ഥലമായതിനാൽ കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു.

തീപിടിത്തത്തിൽ അത്യാഹിതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേവേന്ദ്ര ഫദ്നവിസ് അറിയിച്ചു. സംഭവം നിർഭാഗ്യകരമാണ്. സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായിക കുതിപ്പ് ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച മേക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രചാരണത്തിൻെറ ഭാഗമായാണ് മേക് ഇൻ ഇന്ത്യ വാരം നടക്കുന്നത്. പരിപാടി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.