ഡോ. സായിബാബക്കു നേരെ വീണ്ടും കൈയേറ്റം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഡോ. ജി.എന്‍. സായിബാബക്കു നേരെ കാമ്പസിനുള്ളില്‍ വീണ്ടും കൈയേറ്റം. എ.ബി.വി.പി പ്രവര്‍ത്തകരാണ് ദേശദ്രോഹി മുദ്രാവാക്യം വിളിച്ചത്തെി ആക്രമണത്തിന് മുതിര്‍ന്നത്.
സായിബാബ ജോലിചെയ്തിരുന്ന രാം ലാല്‍ ആനന്ദ് കോളജിലെ സ്റ്റാഫ് റൂമിലായിരുന്നു സംഭവം. നക്സല്‍ ബന്ധം ആരോപിച്ച് അറസ്റ്റിലായതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ സായിബാബ കത്തു നല്‍കാനാണ് കോളജിലത്തെിയത്.
ആക്രമികളെ തടയാന്‍ മനുഷ്യച്ചങ്ങല തീര്‍ത്ത വിദ്യാര്‍ഥികളിലൊരാളെ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ഭാരവാഹിയായ എ.ബി.വി.പി നേതാവ് മര്‍ദിച്ചതായും പരാതിയുണ്ട്. സംഘര്‍ഷാവസ്ഥ നിലനിന്നിട്ടും പൊലീസോ കോളജ് അധികൃതരോ ഇടപെടാഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കി. എണ്‍പതു ശതമാനത്തിലേറെ ശരീരം തളര്‍ന്ന്, വീല്‍ചെയറിനെ ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യനെ ആക്രമിച്ചവരും അതു തടയാന്‍ ശ്രമിക്കാത്ത അധികൃതരും തെറ്റുകാരാണെന്ന് അധ്യാപക അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
സൗത് കാമ്പസ് പൊലീസ് ചൗക്കിനു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. വെള്ളിയാഴ്ച കോളജ് ദിന പരിപാടിയില്‍ പങ്കെടുക്കവെ ഓഡിറ്റോറിയത്തില്‍ വെച്ചും എ.ബി.വി.പിക്കാര്‍ സായിബാബയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
ജോലിയില്‍ തിരിച്ചെടുക്കണമെന്നഭ്യര്‍ഥിച്ച് സായിബാബ നല്‍കിയ അപേക്ഷ കോളജ് നിര്‍വാഹക കൗണ്‍സില്‍ നിയോഗിച്ച സമിതിയുടെ പരിഗണനയിലാണ്.
സായിബാബയുടെ അപേക്ഷക്ക് ഡല്‍ഹി സര്‍വകലാശാല അധ്യാപക അസോസിയേഷന്‍െറ പിന്തുണയുണ്ട്. എന്നാല്‍, സായിബാബ ദേശവിരുദ്ധനാണെന്നും തിരിച്ചെടുക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും എന്നും അഭിപ്രായപ്പെടുന്ന എ.ബി.വി.പി അതു തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.