മോദിയെ കാണിച്ച് ഉത്തര്‍പ്രദേശിലും ബി.ജെ.പി തന്ത്രത്തിന് തുടക്കത്തിലേ തിരിച്ചടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച തരപ്പെടുത്തി ഉത്തര്‍പ്രദേശിലെ മുസ്ലിംകളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ തന്ത്രത്തിന് തിരിച്ചടി. യു.പിയിലെ മുസ്ലിം നേതാക്കളുടെ കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് നിഷേധിച്ച് സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ രംഗത്തത്തെി.
രാജ്നാഥ് സിങ്ങിന്‍െറ അനുയായിയും ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവുമായ ഡോ. എം.ജെ. ഖാന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം മുസ്ലിം നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഈ മാസം 13നാണ് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. ഉത്തര്‍പ്രദേശിലെ പീസ് പാര്‍ട്ടി നേതാവായിരുന്ന ഡോ. എം.ജെ. ഖാന്‍ 2013ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. രാജ്നാഥ് സിങ്ങുമായുള്ള ഖാന്‍െറ ബന്ധമാണ് അദ്ദേഹത്തെ ബി.ജെ.പിയിലത്തെിച്ചത്. രാജ്നാഥ് സിങ് നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ഖാന്‍ മുസ്ലിം സമുദായത്തിന്‍െറ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ എന്ന പേരില്‍ നേതാക്കളെ വിളിച്ചുകൂട്ടി മോദിക്കു മുമ്പാകെ എത്തിയത്.
എന്നാല്‍, പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തെ അഭിനന്ദിക്കാനാണ് മുസ്ലിം നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതെന്ന തരത്തിലായിരുന്നു ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇത് തെറ്റാണെന്നും മുസ്ലിം സമുദായവും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള വിശ്വാസക്കുറവ് പരിഹരിക്കാനാണ് തങ്ങളെ കൂടിക്കാഴ്ചക്ക് വിളിച്ചതെന്നും പ്രതിനിധിസംഘാംഗങ്ങള്‍ വ്യക്തമാക്കി.
മുസ്ലിം സമുദായത്തിനും നരേന്ദ്ര മോദി സര്‍ക്കാറിനുമിടയിലുള്ള വിശ്വാസക്കുറവ് പരിഹരിക്കാന്‍ വിളിച്ചശേഷം ഇങ്ങനെ വാര്‍ത്താക്കുറിപ്പിറക്കിയത് ശരിയല്ളെന്ന് പ്രതിനിധിസംഘാംഗമായിരുന്ന രാജ്യസഭാ ടി.വി മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി പറഞ്ഞു.
മുസ്ലിംകളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ മാറ്റാന്‍ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന മുന്‍ എം.പിയും നഈ ദുനിയ പത്രത്തിന്‍െറ എഡിറ്ററുമായ ശാഹിദ് സിദ്ദീഖി പറഞ്ഞു. സംഘത്തെ നയിച്ച ബി.ജെ.പി നേതാവ് എം.ജെ. ഖാന്‍, യു.പിയിലെ ശിയാ നേതാവ് കല്‍ബെ ജവാദ് എന്നിവര്‍ മുസ്ലിം സമുദായവുമായി ബന്ധം മെച്ചപ്പെടുത്താന്‍ മോദി എടുത്ത നടപടികളെ പ്രശംസിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തിന്‍െറ ആശങ്കകള്‍ മോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെന്ന് സംഘത്തലവന്‍ എം.ജെ. ഖാനും പറഞ്ഞു.
 അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി, നിരപരാധികളായ മുസ്ലിം യുവാക്കളെ തടങ്കലില്‍വെക്കുന്ന വിഷയം എന്നിവ അവതരിപ്പിച്ചപ്പോള്‍ മോദി മൗനംപാലിക്കുകയായിരുന്നുവെന്നും പ്രതിനിധിസംഘാംഗങ്ങള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.