പാട്ന: ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ബിഹാർ ചരിത്രത്തിൽ ആദ്യമായാണ് ബി.ജെ.പിക്ക് മുഖ്യമന്ത്രി കസേര ലഭിക്കുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ ചൗധരിയെ സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ജെ.ഡി(യു) മേധാവി നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സാമ്രാട്ട് ചൗധരി തൽസ്ഥാനത്തേക്ക് അവരോധിതനായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകാരണം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിഞ്ജാ ചടങ്ങിന് എത്തിയില്ല.
ജെ.ഡി(യു) നേതാക്കളായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യവാചകം ചൊല്ലി. നിതീഷ്കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു ചൗധരി. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ചിരാഗ് പാസ്വാൻ, നിതീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ നിതീഷ് കുമാറിന്‍റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയാവുമെന്ന് റിപ്പോട്ടുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
കോസി മേഖലയിലെ സുപോളിൽ നിന്ന് ഒമ്പത് തവണ എം.എൽ.എ ആയ ബിജേന്ദ്ര പ്രസാദ്, ആർജെഡിയിൽ നിന്ന് ജെ.ഡി(യു)വിലേക്ക് ചേക്കേറുകയായിരുന്നു. നേരത്തെ ആർ.ജെ.ഡി മന്ത്രി സഭയിൽ അംഗമായിരുന്നു. നിതീഷ് കുമാറിന്റെ അടുത്ത വിശ്വസ്തനാണ് വിജയ് കുമാർ ചൗധരി. നിതീഷ് കുമാർ സർക്കാരിൽ പാർലമെന്ററി, ജലവിഭവ മന്ത്രിയായിരുന്നു.
ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭാ പുനഃസംഘടന. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മന്ത്രിസഭയിൽ നിന്നുവിട്ടുനിന്നതെന്നാണ് റിപ്പോർട്ടുകൾ. രണ്ടു പതിറ്റാണ്ടിലേറെ മുഖ്യമന്ത്രിയിരുന്നു നിതീഷ് കുമാർ ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.