സ്വര്‍ണനിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: സ്വര്‍ണത്തിന്‍െറ ആവശ്യകത കുറക്കാനും ബാങ്കിങ് രംഗത്തേക്ക് കൂടുതല്‍ സ്വര്‍ണം നിക്ഷേപിക്കാന്‍  ജനങ്ങളെ പ്രേരിപ്പിക്കാനും മൂന്ന് സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. അശോകചക്ര മുദ്രയുള്ള സ്വര്‍ണനാണയം പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വര്‍ണം പണമാക്കല്‍(ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം), സോവറിന്‍ സ്വര്‍ണ ബോണ്ട്, സ്വര്‍ണനാണയ പദ്ധതി എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച നിക്ഷേപ പദ്ധതികള്‍.

‘രാജ്യത്ത് വനിതകള്‍ക്ക് സ്വന്തമായി വീടോ കാറോ ഉണ്ടാവില്ല. പക്ഷെ സ്വര്‍ണമാണ് അവരുടെ സമ്പാദ്യം. സ്ത്രീകളുടെ ശക്തിക്ക് പിന്നിലെ പ്രധാന ഘടകവും ഇതാണ്. ഇന്ത്യയില്‍ 20,000 ടണ്‍ സ്വര്‍ണമാണ് വെറുതെയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 562 ടണ്‍ സ്വര്‍ണം വാങ്ങി ചൈനയെ പിന്തള്ളിയ ഇന്ത്യ സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്തില്‍  ഏറ്റവും മുന്നിലെ ത്തിയെന്നും മോദി പറഞ്ഞു.

സ്വര്‍ണം പണമാക്കല്‍ (ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം) പദ്ധതി

കുടുംബങ്ങളുടെ ലോക്കറിലും ക്ഷേത്രങ്ങളിലും ഉപയോഗിക്കാതെ വെറുതെ സൂക്ഷിച്ചിരിക്കുന്ന അഞ്ച് ലക്ഷം കോടി രൂപ വിലമതിക്കുന്ന 20,000 ടണ്‍ സ്വര്‍ണം ബാങ്കിങ് സംവിധാനത്തിലേക്കും നിക്ഷേപങ്ങളിലേക്കും കൊണ്ടുവരികയാണ്  സ്വര്‍ണം പണമാക്കല്‍(ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്കീം) പദ്ധതിയുടെ ലക്ഷ്യം. നിക്ഷേപിക്കുന്ന സ്വര്‍ണം വിപണിയിലത്തെുന്നതിനാല്‍ ഇറക്കുമതി കുറയുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള സ്വര്‍ ണനിക്ഷേപ സ്കീമിനു പകരമാണ്  സ്വര്‍ണം പണമാക്കല്‍ പദ്ധതി വരുന്നത്. നിലവില്‍ സ്വര്‍ണ നിക്ഷേപ  പദ്ധതിയിലുള്ള ഉപഭോക്താക്കള്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നതുവരെ അതേ സ്കീമില്‍ തുടരാം. നേരത്തെ പിന്‍വലിക്കണമെന്നുള്ളവര്‍ക്ക് അതിനും അവസരമുണ്ട്.

സോവറിന്‍ സ്വര്‍ണ ബോണ്ട്

സര്‍ക്കാറിന് വേണ്ടി റിസര്‍വ് ബാങ്ക് സോവറിന്‍ സ്വര്‍ണ ബോണ്ട് പുറത്തിറക്കും. ബാങ്കുകളും പോസ്റ്റ് ഓഫിസുകളും വഴി ബോണ്ടുകള്‍  വില്‍പന നടത്തും. ഒരു ഗ്രാം സ്വര്‍ണത്തിന്‍െറ മൂല്യത്തിലാണ് ബോണ്ടുകള്‍ പുറത്തിറക്കുക. കുറഞ്ഞത്  രണ്ട് ഗ്രാം സ്വര്‍ണം നിക്ഷേപിക്കണം. പരമാവധി 500 ഗ്രാം വരെ നിക്ഷേപിക്കാം.  ബോണ്ടിന് 2.75 ശതമാനം  നിരക്കില്‍ പലിശ നല്‍കും. എട്ട് വര്‍ഷമാണ് ബോണ്ടിന്‍െറ കാലയളവ്. ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷംമുതല്‍ വിറ്റൊഴിയാം. സ്റ്റോക്ക് എക്സചേഞ്ച് വഴിയും ബോണ്ട്  വില്‍ക്കാം. വായ്പ എടുക്കുന്നതിന് ഈടായും സോവറിന്‍ ബോണ്ട് നല്‍കാം.

സ്വര്‍ണനാണയ പദ്ധതി
ഒരുവശത്ത് അശോക ചക്രവും മറുപുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മുദ്ര ചെയ്തിട്ടുള്ളവയാണ് സ്വര്‍ണ നാണയങ്ങള്‍. അശോക ചക്രം ആലേഖനം ചെയ്ത സ്വര്‍ണ നാണയം ആദ്യമായാണ് ഇന്ത്യ പുറത്തിറക്കുന്നത്. ബി.ഐ.എസ് ഹാള്‍മാര്‍ക്കുള്ള 24 കാരറ്റ് സ്വര്‍ണ നാണയമാണ് പുറത്തിറക്കുന്നത്. അഞ്ച്, പത്ത് ഗ്രാമുകളിലാണ് തുടക്കത്തില്‍ സ്വര്‍ണ നാണയങ്ങള്‍ ലഭ്യമാകുക. 20 ഗ്രാം സ്വര്‍ണക്കട്ടിയും ലഭ്യമാകും. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റുകള്‍ വഴിയാണ് വിതരണം. അഞ്ചു ഗ്രാമിന്‍െറ 15,000 നാണയങ്ങളും 10 ഗ്രാമിന്‍െറ 20,000 നാണയങ്ങളും 3750 സ്വര്‍ണക്കട്ടികളും ഒൗട്ട്ലെറ്റുകള്‍ വഴി ലഭ്യമാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.