കേരളഹൗസ് റെയ്ഡ് പൊലീസ് ചട്ടം ലംഘിച്ചെന്ന് ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേരളഹൗസില്‍ ബീഫിന്‍െറ പേരില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പൊലീസ് നടപടി ചട്ടവിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാറിന്‍െറ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ക്രമസമാധാനപാലനത്തിനാണ് കേരളഹൗസില്‍ കയറിയതെന്ന ഡല്‍ഹി പൊലീസിന്‍െറ വാദം റിപ്പോര്‍ട്ട് തള്ളി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി മൃഗസംരക്ഷണ ഡയറക്ടര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് കേരളത്തിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നല്‍കും.  

ഹിന്ദുസേനാ നേതാവിന്‍െറ പരാതിയുടെ പേരില്‍ പശുവിറച്ചി പിടികൂടാന്‍ കേരളഹൗസിന്‍െറ അടുക്കളയില്‍ ഓടിക്കയറി ഡല്‍ഹി സര്‍ക്കാറിന്‍െറ കന്നുകാലി സംരക്ഷണച്ചട്ടമനുസരിച്ച് മൃഗസംരക്ഷണ വകുപ്പാണ് പരിശോധന നടത്തേണ്ടത്. പൊലീസിന് പരിശോധന നടത്താന്‍ അവകാശമില്ല. ഗോമാംസം വിളമ്പിയിട്ടില്ളെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടും അടുക്കളയില്‍ കയറി പാത്രങ്ങള്‍ അരിച്ചുപെറുക്കിയ ഡല്‍ഹി പൊലീസ് നടപടി ധാര്‍മികമായി ശരിയല്ല. ഗോമാംസം വിളമ്പുന്നതായി പരാതി ലഭിച്ചാല്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കുകയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   

അരവിന്ദ് കെജ്രിവാള്‍ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നതോടെയാണ് കേരളഹൗസ് ബീഫ് റെയ്ഡ് ദേശീയതലത്തില്‍ വലിയ വിവാദമായത്.
ഇതോടെ, വ്യാജപരാതി നല്‍കിയ ഹിന്ദുസേനാ നേതാവിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായ കേന്ദ്രം സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഡല്‍ഹി പൊലീസിന്‍െറ നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടലിലാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനൊപ്പം ശക്തമായ നിലപാടുമായി കെജ്രിവാള്‍ രംഗത്തുവന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.