ഡി.ഡി.സി.എ അഴിമതി: മൂന്നംഗ കമീഷൻ റിപ്പോർട്ടിൽ ജെയ്റ്റ്ലിയുടെ പേരില്ല

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ പരാമര്‍ശമില്ല. വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സങ്കി നല്‍കിയ 237 പേജുള്ള റിപ്പോര്‍ട്ടില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭരണസമിതി ബി.സി.സി.ഐ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാറാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടിന് ഉത്തരവാദി 1999 മുതല്‍ 2013 വരെ അതിന്‍െറ തലവനായിരുന്ന ജെയ്റ്റ്ലിയാണെന്ന് പ്രതിപക്ഷവും ബി.ജെ.പി എം.പിയായിരുന്ന കീര്‍ത്തി ആസാദും ആരോപണമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ജെയ്റ്റ്ലി പ്രതിരോധത്തിലായിരുന്നു. ഡല്‍ഹി സെക്രട്ടേറിയറ്റ് സി.ബി.ഐ റെയ്ഡ്ചെയ്തത് അരുണ്‍ ജെയ്റ്റ്ലിക്കെതിരായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പിടിച്ചെടുക്കാനാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ നിഷ്ക്രിയമായിരുന്നുവെന്ന് മൂന്നംഗ സമിതി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റ് അസോസിയേഷന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
ഐ.പി.എല്‍ കോഴയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍.എം. ലോധ കമ്മിറ്റി ബി.സി.സി.ഐയെ നവീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.