ജെയ്റ്റ്ലിക്ക് ദുഷ്കീര്‍ത്തി; കീർത്തി ആസാദിന് സസ്പെൻഷൻ

ന്യൂഡൽഹി: മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച ബി.ജെ.പി എം.പി കീർത്തി ആസാദിന് സസ്പെൻഷൻ. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിലാണ് നടപടിയെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയെയും സർക്കാറിന് നേതൃത്വം നൽകുന്നവരെയും ആക്ഷേപിച്ചെന്നാണ് കീർത്തി ആസാദിനെതിരായ ബി.ജെ.പി നേതൃത്വത്തിന്‍റെ കണ്ടെത്തൽ. രണ്ടുതവണ നേരിൽ കണ്ട കീർത്തി ആസാദിനോട് ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, തന്നെ പുറത്താക്കിയ നടപടി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കീർത്തി ആസാദ് പ്രതികരിച്ചു.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിക്കെതിരായ തെളിവുകൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ കീർത്തി ആസാദ് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. വിഷയം പ്രതിപക്ഷം പാർലമെന്‍റിൽ ഉന്നയിച്ചത് ഭരണ, പ്രതിപക്ഷ ബഹളത്തിന് വഴിവെക്കുകയും ചെയ്തു. എന്നാൽ, പാർലമെന്‍റ് ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചതോടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ആസാദിനെതിരെ തിരിഞ്ഞത്. പാർട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെയ്റ്റ്ലിയെ ന്യായീകരിച്ച് പരസ്യമായി രംഗത്ത് വന്നതോടെ കീര്‍ത്തി ആസാദിനെതിരെ നടപടി ഉറപ്പായിരുന്നു.

2013 വരെയുള്ള 13 വര്‍ഷം ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരിക്കെ ജെയ്റ്റ്ലി നടത്തിയതായി പറയുന്ന അഴിമതി ആം ആദ്മി പാര്‍ട്ടിയാണ് പുറത്തു കൊണ്ടുവന്നത്. അഴിമതിയുടെ തെളിവുകൾ പുറത്തു വരുന്നത് തടയാൻ സി.ബി.ഐയെ ഉപയോഗിച്ച് ഡൽഹി സെക്രട്ടറിയേറ്റിൽ കേന്ദ്രസർക്കാർ റെയ്ഡ് നടത്തി തെളിവുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്‍റെ ഈ നടപടിക്കെതിരെ രംഗത്തുവന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ജെയ്റ്റ്ലിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ആരോപിച്ചു.

ഇതേസമയം, ജെയ്റ്റിലിക്കെതിരെ പാളയത്തില്‍ നിന്നുതന്നെ പടയുയര്‍ന്നു. ജെയ്റ്റ്ലി പ്രസിഡന്‍റായിരിക്കെ ക്രിക്കറ്റ് അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേകുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും റവന്യൂ ഇന്‍റലിജൻസും അന്വേഷിക്കണമെന്നുമായിരുന്നു കീര്‍ത്തി ആസാദിന്‍റെ ആവശ്യം. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍റെ 2011–12  ജനറല്‍ ബോഡി യോഗത്തില്‍ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ അരുണ്‍ ജെയ്റ്റ്ലിയുമായി നടന്ന തര്‍ക്കത്തിന്‍റെ ഒളികാമറ ദൃശ്യവും പുറത്തുവിട്ടു.

നിലവിലില്ലാത്ത 14 കമ്പനികളുടെ പേരില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ തട്ടിയെടുത്തതിന്‍റെ വിവരങ്ങളാണ് പുറത്തുവന്നത്. തെളിവുകള്‍ ജെയ്റ്റ്ലിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവയാണെങ്കിലും ജെയ്റ്റ്ലിക്കെതിരെ നേരിട്ട് എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ കീര്‍ത്തി ആസാദ് തയാറായില്ല. എന്തു ജോലി ചെയ്തതിനാണ് പണം നല്‍കുന്നതെന്ന് ബില്ലുകളില്‍ പലതിലും വ്യക്തമല്ല. നാല് കക്കൂസ് നിര്‍മിക്കാന്‍ നാലര കോടി നല്‍കിയെന്നാണ് ഒരു ബില്ലിലുള്ളത്. ഒരു കമ്പ്യൂട്ടറിന്  16,000 രൂപ, ഒരു പ്രിന്‍ററിന് 3,000 രൂപ എന്നിങ്ങനെ നിരക്കില്‍ ദിവസവാടകക്ക് എടുത്തുവെന്ന് കാണിച്ച് കോടികള്‍ മുക്കി. പണം ആരുടെയൊക്കെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയാം. അക്കാര്യം പിന്നാലെ വെളിപ്പെടുത്തുമെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

ജെയ്റ്റ്ലിയെ അപകടത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തുവിടരുതെന്ന  ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ വിലക്ക് ലംഘിച്ചാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദിക്കൊപ്പം കീര്‍ത്തി ആസാദ് വാര്‍ത്താസമ്മേളനം നടത്തിയത്. കീർത്തി ആസാദ് തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണ കമീഷനെ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചു.

ഡി.ഡി.സി.എ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തനിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനും ആസാദ് ജെയ്റ്റ്ലിയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ നാല്  എ.എ.പി നേതാക്കള്‍ക്കെതിരെ ജെയ്റ്റ്ലി ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ക്രിമിനൽ കേസും ജെയ്റ്റ്ലി ഫയൽ ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.