പാര്‍ലമെന്‍റുവളപ്പില്‍ ഇനി ഇലക്ട്രിക് ബസുകള്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹാര്‍ദ ഗതാഗത സംവിധാനമൊരുക്കുന്നതിനു മുന്നോടിയായി പാര്‍ലമെന്‍റ് വളപ്പില്‍ ഇനി ഇലക്ട്രിക് ബസുകള്‍. ഡീസല്‍ ബസുകള്‍ക്ക് ബദല്‍ കണ്ടുപിടിക്കുന്നതിന്‍െറ ഭാഗമായി റോഡ് ഗതാഗത മന്ത്രാലയത്തിന്‍െറ മുന്‍കൈയില്‍ തയാറാക്കിയ ബസുകളുടെ താക്കോല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനു കൈമാറി. എം.പിമാരുടെ യാത്രക്കാണ് ഇവ ഉപയോഗിക്കുക.  പൊതുഗതാഗത മേഖലയിലും ഇലക്ട്രിക് ബസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡീസല്‍ ബസുകള്‍ ഇലക്ട്രിക് ബസുകളാക്കി മാറ്റിയത് പുണെയിലെ കെ.ഐ.പി.ടിയാണ്.  
50 ലക്ഷം രൂപക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തിരുന്ന ലിഥിയം ബാക്ടറി ആറു ലക്ഷം രൂപ ചെലവില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരാണ് തയാറാക്കിയത്. പുതിയ ബസുകളുടെ നാലിലൊന്നു വിലയ്ക്ക് ഡീസല്‍ ബസ് ഇലക്ട്രിക് ആക്കി മാറ്റാം. ഇതുവഴി ഇന്ധന വിലയില്‍ മാത്രം പ്രതിവര്‍ഷം എട്ടുലക്ഷം രൂപ ലാഭിക്കാനാകുമെന്ന് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു.  ആദ്യഘട്ടത്തില്‍ 15 ബസുകള്‍ ഡല്‍ഹിയില്‍ നിരത്തിലിറക്കും. അവയുടെ പ്രവര്‍ത്തനം വിലയിരുത്തി മറ്റു സംസ്ഥാന ഗതാഗത വകുപ്പുകള്‍ക്കും ഇവ ഉപയോഗിക്കാന്‍ സഹായം നല്‍കും. മണിക്കൂറില്‍ 70കിലോമീറ്റര്‍ വേഗതയുള്ള ബസിന് ഓട്ടോ ഗിയറാണ്. ഡീസല്‍ എന്‍ജിനില്‍  സ്റ്റാര്‍ട്ട് ചെയ്ത ശേഷം വൈദ്യുതിയില്‍ ഓടുന്ന രീതിയില്‍ ബസുകള്‍ ക്രമീകരിക്കാനുള്ള ഗവേഷണം ആരംഭിച്ചിട്ടുണ്ട്. അത്തരം ബസ് ഒന്നിന് ഒരു കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.