മോദിയെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി തകര്‍ത്തുവെന്ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പൊതുയോഗത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തി ഉന്നത വ്യക്തികളെ വധിക്കാനുള്ള ലശ്കറെ ത്വയ്യിബ പദ്ധതി തകര്‍ത്തതായി ഡല്‍ഹി പൊലീസ്. ഭീകരാക്രമണം നടത്താന്‍ അതിര്‍ത്തി കടന്ന് ജമ്മു-കശ്മീരില്‍ എത്തിയ മൂന്നോ നാലോ ഭീകരര്‍ക്കായി ഇന്‍റലിജന്‍റ്സ് ബ്യൂറോയും ഡല്‍ഹി പൊലീസിലെ പ്രത്യേക വിഭാഗം ഉദ്യോഗസ്ഥരും തിരച്ചില്‍ ആരംഭിച്ചു. സംഘത്തിലെ രണ്ട് ഭീകരര്‍ ജമ്മു-കശ്മീരില്‍ അറസ്റ്റിലായതായും സൂചനയുണ്ട്. ഭീകരരെ കണ്ടത്തെുന്നതിന് ജമ്മു-കശ്മീര്‍ പൊലീസും തിരച്ചില്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ മാസം ചുരുങ്ങിയത് നാല് ഭീകരര്‍ അതിര്‍ത്തി കടന്ന് എത്തിയതായാണ് വിവരം. ലശ്കര്‍ കമാന്‍ഡര്‍ അബൂ ദുജാനയുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു ഇവരെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. രണ്ട് ലക്ഷ്യങ്ങളാണ് ഭീകരര്‍ക്കുണ്ടായിരുന്നത്. മോദി പങ്കെടുക്കുന്ന പൊതുയോഗത്തില്‍ നുഴഞ്ഞുകയറി പാരിസ് മാതൃകയിലോ 26/11 മാതൃകയിലോ വെടിവെപ്പ് നടത്തുകയാണ് ഒരു പദ്ധതി. മോദിയുടെ യോഗത്തിലേക്ക് കടക്കാനായില്ളെങ്കില്‍ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കാനോ ജനക്കൂട്ടത്തിലേക്ക് ഗ്രനേഡ് വലിച്ചെറിയാനോ ആയിരുന്നു ലക്ഷ്യം.
ജനക്കൂട്ടത്തെ ലക്ഷ്യം വെച്ചുള്ള ഈ പദ്ധതി വിജയിച്ചില്ളെങ്കില്‍ ഡല്‍ഹിയിലെയോ ജമ്മു-കശ്മീരിലെയോ ഉന്നത നേതാവിനെ വധിക്കാനായിരുന്നു രണ്ടാമത്തെ പദ്ധതി. ഇതു വഴി രാഷ്ട്രീയ, വര്‍ഗീയ സംഘര്‍ഷമാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നും  പൊലീസ് പറഞ്ഞു. ഭീകരാക്രമണ പദ്ധതി സംബന്ധിച്ച് ഡിസംബര്‍ ഒന്നിനാണ് ഡല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.