ചെന്നൈ: അന്തരിച്ച മുൻ പാർലമെൻറംഗവും വ്യവസായ പ്രമുഖനും ചെട്ടിനാട് ഗ്രൂപ് സ്ഥാപനങ്ങളുടെ ഉടമയുമായ ഡോ. എം.എ.എം. രാമസ്വാമി ചെട്ടിയാർക്ക് അന്ത്യാഞ്ജലി. ചികിത്സയിലായിരുന്ന സ്വാമി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സംസ്കാരം ആറിന് ഉച്ചകഴിഞ്ഞ് ചെന്നൈയിൽ.
രാജാ കുടുംബം എന്നറിയപ്പെട്ടിരുന്ന നാട്ടുകോട്ടൈ ചെട്ടിയാർ സമുദായത്തിലാണ് രാമസ്വാമി ജനിച്ചത്. പിതാമഹനായ രാജാ സർ അണ്ണാമലൈ ചെട്ടിയാറും പിതാവായ എം.എ. മുത്തയ്യ ചെട്ടിയാറും പടുത്തുയർത്തിയ ചെട്ടിനാട് ഗ്രൂപ് സ്ഥാപനങ്ങളുടെ ചുമതല പിന്നീട് രാമസ്വാമിയാണ് കൈകാര്യം ചെയ്തത്. വ്യവസായ–കായിക മേഖലയിൽ എം.എ.എം.ആർ എന്നാണ് അറിയപ്പെട്ടിരുന്നത്.
സിമൻറ്, ഹോസ്പിറ്റാലിറ്റി, ഐ.ടി, ഹോട്ടൽ തുടങ്ങിയ നിരവധി മേഖലകളിൽ സംരംഭങ്ങളുള്ള ചെട്ടിനാട് ഗ്രൂപ്പിെൻറ ആസ്തി 10,000 കോടി വരും. ചെന്നൈയിലെ കോടികളുടെ വിലവരുന്ന ചെട്ടിനാട് കൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. കുതിരകളോടും കുതിരപ്പന്തയത്തോടും താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം ഈ മേഖലയിൽ ഗിന്നസ് ബുക്കിന് ഉടമയാണ്. 600ഓളം കുതിരയോട്ട മത്സരങ്ങൾ സംഘടിപ്പിച്ചാണ് ഗിന്നസ് ബുക്കിൽ ലോക റെക്കോഡിട്ടത്. ഇഷ്ടപ്പെട്ട കുതിരകളെ ചെന്നൈയിലെ വസതിയിൽ വളർത്തിയിരുന്നു. നൂറോളം മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ടെന്നിസ്, ഹോക്കി തുടങ്ങിയവയുടെ വളർച്ചക്ക് സംഭാവന ചെയ്തു. ഇന്ത്യൻ ടീം ഹോക്കി ലോകകപ്പ് സ്വന്തമാക്കിയ 1975ൽ സ്വാമി ഇന്ത്യൻ ഹോക്കി ഫെഡറേഷൻ പ്രസിഡൻറായിരുന്നു.
കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ 1929ൽ സ്ഥാപിച്ച ചിദംബരം അണ്ണാമലൈ സർവകലാശാല വിപുലീകരിച്ചു. ഏഴ് വകുപ്പുകൾ മാത്രമുണ്ടായിരുന്ന ഇവിടെ 48 വിഷയങ്ങൾ പഠിപ്പിക്കുന്ന തലത്തിലേക്ക് ഉയർത്തി. 2004ൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ക്ഷണപ്രകാരം ജനതാദൾ സെക്കുലർ ടിക്കറ്റിൽ കർണാടകയിൽനിന്ന് രാജ്യസഭാംഗമായി.
ഭാര്യ സിഗപ്പി ആച്ചി 2006ൽ മരിച്ചു. മക്കളില്ല. 1995ൽ അയ്യപ്പൻ എന്ന യുവാവിനെ ദത്തെടുത്ത് എം.എ.എം.ആർ മുത്തയ്യ എന്ന പേരിട്ട് അനന്തരാവകാശിയായി പ്രഖ്യാപിച്ചു. 2014ൽ ഇദ്ദേഹത്തിന് ചെട്ടിനാട് സിമൻറ് കമ്പനിയുടെ ചെയർമാൻ പദവി കൈമാറി. എന്നാൽ, പിന്നീട് അഭിപ്രായവ്യത്യാസം രൂപപ്പെടുകയും രണ്ടു മാസത്തിനുമുമ്പ് ദത്തുപുത്രനെ കമ്പനിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കുകയും ചെയ്തു. വളർത്തുപുത്രനെ പുറന്തള്ളിയതായും രണ്ട് ട്രസ്റ്റുകൾ രൂപവത്കരിച്ച് സ്വത്തുക്കൾ തിരിച്ചെടുത്തതായും രാമസ്വാമി വാർത്താസമ്മേളനം നടത്തി അറിയിച്ചു. ഇതിനിടെ ആദായനികുതി പരിശോധനയിൽ 300 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. രാമസ്വാമിയുടെ മരണത്തോടെ കോടികളുടെ ആസ്തിയുള്ള വ്യവസായ സ്ഥാപനം പിൻഗാമികളില്ലാതെ തകർച്ചയിലേക്ക് നീങ്ങുമോ എന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.