ഭാര്യയെ ചികിത്സിക്കേണ്ട നേരത്ത് വിവാഹമോചനം അരുത് –സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മതത്തോടെയാണെങ്കില്‍പോലും രോഗിയായ ഭാര്യയെ ഭര്‍ത്താവിന് വിവാഹമോചനം ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. സ്തനാര്‍ബുദം ബാധിച്ച ഭാര്യയുടെ വിവാഹമോചനത്തിനുള്ള സമ്മതം അസാധുവാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ആദ്യം ഭാര്യയുടെ രോഗം ചികിത്സിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി, ചികിത്സാ ചെലവിലേക്ക് ഒരാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു.

മുംബൈ കുടുംബകോടതിയുടെ പരിഗണനയിലുള്ള വിവാഹമോചന അപേക്ഷ ഹൈദരാബാദ് കുടുംബ കോടതിയിലേക്ക് മാറ്റണമെന്ന ഹരജിയില്‍ അസാധാരണമായി ഇടപെട്ടാണ് അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികളുടെ വിവാഹമോചനം സുപ്രീംകോടതി തടഞ്ഞത്. വെണ്ണങ്ങോട്ട് മോഹന്‍ദാസ് സമീര്‍ എന്നയാള്‍ സ്തനാര്‍ബുദം ബാധിച്ച ഭാര്യ അനുരാധയെ വിവാഹമോചനം ചെയ്യാന്‍ സമര്‍പ്പിച്ച ഹരജി അവരുടെ രോഗം ഭേദമായ ശേഷം ഹൈദരാബാദ് കുടുംബകോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഭാര്യയുടെ ചികിത്സക്ക് 12 ലക്ഷം രൂപ നല്‍കാമെന്ന് കരാറുണ്ടാക്കിയാണ് മോഹന്‍ ദാസ് സമീര്‍ വിവാഹമോചനത്തിന് അനുമതി തേടിയത്. 2010ലായിരുന്നു വിവാഹം. സുപ്രീംകോടതിയുടെ മധ്യസ്ഥ കേന്ദ്രം വഴി കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹമോചന ഹരജി നല്‍കിയത്. വിവാഹ മോചനത്തിന് ഭര്‍ത്താവ് നിശ്ചയിച്ച വ്യവസ്ഥ അനുരാധ അംഗീകരിക്കുകയായിരുന്നു. മുംബൈ ഹൈകോടതിയിലുള്ള വിവാഹമോചന ഹരജി ഭാര്യയുടെ സ്വദേശമായ ഹൈദരാബാദിലേക്ക് മാറ്റാനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

എന്നാല്‍, ജീവിതം അപായപ്പെടുത്തുന്ന രോഗാവസ്ഥയിലാണ് അനുരാധയെന്ന് തങ്ങള്‍ക്ക് മനസ്സിലായെന്ന് സുപ്രീംകോടതി പറഞ്ഞു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും എട്ടോളം കീമോതെറപ്പിയും നിര്‍ദേശിച്ചിരിക്കുകയാണ്. ഓരോ ഘട്ടത്തിനും 50,000 രൂപയെങ്കിലും ചെലവാകും. അതിനാല്‍ ചികിത്സക്ക് പണം കണ്ടത്തൊനാണ് ഇത്തരമൊരു ധാരണയുണ്ടാക്കി അനുരാധ വിവാഹമോചനത്തിന് സമ്മതിച്ചതെന്ന് പറഞ്ഞാല്‍ അത് തള്ളിക്കളയാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

അനുരാധയുടെ ചികിത്സക്കുള്ള തുക ഭര്‍ത്താവുമായുള്ള ഉടമ്പടിക്ക് വെക്കേണ്ട വ്യവസ്ഥയല്ളെന്നും മറിച്ച്, ഭര്‍ത്താവെന്ന നിലയിലുള്ള മോഹന്‍ദാസിന്‍െറ ഉത്തരവാദിത്തമാണെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. അതിനാല്‍, ഒരാഴ്ചക്കകം ചികിത്സക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ഒരു ഹിന്ദുഭാര്യ ഭര്‍ത്താവിനെ ദൈവമായാണ് കാണുന്നതെന്ന് ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹത്തോടെ ഭര്‍ത്താവിനുള്ള നിസ്വാര്‍ഥമായ സേവനവും സമര്‍പ്പണവുമാണ് ഹിന്ദു ഭാര്യയുടെ ജീവിതം. അങ്ങനെ ഭര്‍ത്താവിന്‍െറ ജീവിതത്തിന്‍െറ അവിഭാജ്യഘടകമായി മാറുകയാണവരെന്നും വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.