അബദ്ധത്തിൽ സൈന്യത്തിന്‍റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ തിരാപ് ജില്ലയിൽ സൈന്യത്തിന്‍റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. തിരാപിലെ ചാസ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അബദ്ധവശാലാണ് ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്.

മീൻപിടുത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാസ ഗ്രാമവാസികളായ നോക്ഫ്യ വാങ്ഡൻ(28), റാംവങ് വാങ്സു(28) എന്നിവരാണ് കൊല്ലപ്പെട്ടത്.

തെറ്റായ വിവരം ലഭിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യത്തിന്‍റെ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ട് മാസങ്ങൾക്കകമാണ് സംഭവം.

ഗ്രാമീണരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം കൃത്യമായ വിവരങ്ങളില്ലാതെ ആക്രമണം അഴിച്ചുവിടുന്നത് സൈന്യത്തിന്‍റെ വിശ്വാസ്യതക്ക് കോട്ടം വരുത്തുമെന്നും തിരാപ് ബി.ജെ.പി പ്രസിഡന്‍റ് കാമരംഗ് തേസിയ പറഞ്ഞു.

നാഗാലാൻഡ്, അസം, മണിപ്പൂർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നിന്ന് സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമം /അഫസ്പ വ്യാഴാഴ്ച കേന്ദ്രം പിൻവലിച്ചിരുന്നു. തിരപ് ഉൾപ്പെടെ അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ കേന്ദ്രം നിയമം ആറ് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.

Tags:    
News Summary - 2 villagers mistakenly shot by army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.