ബറേലി: ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ നേപ്പാളിലേക്ക് പോയ ഫ്രഞ്ച് സൈക്ലിസ്റ്റുകൾ ഉത്തർപ്രദേശിൽ കുടുങ്ങി. ബറേലിയിലെ ചുരാളി ഡാമിന് അടുത്താണ് ഇവർക്ക് വഴിതെറ്റിയെത്തിയത്. ഡാമിന് സമീപത്ത് രണ്ട് വിദേശികളെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി രണ്ട് സഞ്ചാരികളേയും ഗ്രാമമുഖ്യന്റെ വീട്ടിൽ താമസിപ്പിച്ചതിന് ശേഷം രാവിലെ നേപ്പാളിലേക്കുള്ള വഴി കാണിച്ച് നൽകുകയായിരുന്നു. ഫ്രഞ്ച് പൗരനമാരായ ബ്രിയാൻ ജാക്വസ് ഗിൽബെർട്ടും, സെബാസ്റ്റ്യൻ ഫ്രാൻസിസ് ഗബ്രിയേലും ഫ്രാൻസിൽ നിന്നും ജനുവരി ഏഴാം തീയതിയാണ് ഡൽഹിയിലെത്തിയത്.
പിലിബിത്തിൽ നിന്നും തനാകപൂർ വഴി കാഠ്മണ്ഡുവിലേക്ക് എത്താനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിച്ച ഇരുവർക്കും ബറേലിയിൽ വെച്ച് വഴിതെറ്റി. പിന്നീട് ഇരുവരും ചുരാളി ഡാമിന് സമീപം അകപ്പെടുകയായിരുന്നു.
രാത്രി 11 മണിക്ക് രണ്ട് വിദേശികൾ വിജനമായ പാതയിലൂടെ സഞ്ചരിക്കുന്നത് കണ്ടാണ് ഗ്രാമീണർ കാര്യം അന്വേഷിച്ചത്. എന്നാൽ, വിദേശികളുടെ ഭാഷ ഗ്രാമീണർക്ക് മനസിലായില്ല. തുടർന്ന് രണ്ട് ഫ്രഞ്ച് പൗരൻമാരേയും ഗ്രാമീണർ ചുരാളി ഔട്ട്പോസ്റ്റിൽ എത്തിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് വിദേശികൾക്ക് വഴികാട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.