ഛണ്ഡീഗഡ്: സഹോദരിമാരുടെ ചിത്രങ്ങളും വിഡിയോയും എ.ഐ ഉപയോഗിച്ച് മോർഫ് ചെയ്ത് അജ്ഞാതർ ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്ന് 19കാരൻ ആത്മഹത്യ ചെയ്തു. പഴയ ഫരീദാബാദിനു സമീപം താമസിക്കുന്ന ബി.കോം വിദ്യാർഥിയാണ് ശനിയാഴ്ച മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് പത്ത് ദിവസം മുമ്പാണ് വിദ്യാർഥിയുടെ ഫോണിലേക്ക് ഭീഷണി സന്ദേശങ്ങൾ വന്നു തുടങ്ങിയത്. 20,00 രൂപ നൽകിയില്ലെങ്കിൽ ഡീപ് ഫേക്ക് വഴി മോർഫ് ചെയ്ത സഹോദരിമാരുടെ ദൃശ്യങ്ങൾ ഓൺ ലൈനിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
വിദ്യാർഥിയുടെ ഫോൺ ചോർത്തിയ ശേഷമാണ് മോർഫിങ് നടത്തി ഭീഷണി സന്ദേശങ്ങൾ അയച്ചു തുടങ്ങിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഭീഷണി സന്ദേശങ്ങൾ വർധിക്കുകയും ആരോടും ഇതിനെക്കുറിച്ച് പറയാൻ കഴിയാതെ വരികയും ചെയ്തതോടെ മാനസിക സമ്മർദ്ദം വർധിച്ചതാണ് ആത്മഹത്യ ചെയ്യാൻ കാരണം.
ശനിയാഴ്ച വൈകിട്ടോടെയാണ് വിദ്യാർഥിയെ മുറിയിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അന്വേഷണ സംഘം പ്രതികളെ പിടികൂടുന്നതിനായി വിദ്യാർഥിയുടെ ഫോണും ചാറ്റ് ഹിസ്റ്ററിയും പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.