പട്ടികജാതിക്കാർക്കു നേരെയുള്ള അതിക്രമങ്ങളിൽ 17.8 ശതമാനം വർധന

ന്യൂഡൽഹി: രാജ്യത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 17.8 ശതമാനവും പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 23 ശതമാനവും വർധനയുണ്ടായെന്ന് എ.എ. റഹീം എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു.

എം.പി ഉന്നയിച്ച ചോദ്യത്തിന് 2017-2021 കാലയളവിലെ കണക്കുവെച്ച് കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാംദാസ് അധാവാലെ നൽകിയ മറുപടി പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം പട്ടികജാതി വിഭാഗക്കാർ അതിക്രമത്തിനിരയാകുന്നത് ഉത്തർപ്രദേശിലാണ്.

2017ൽ 11,444 കേസുകൾ റിപ്പോർട്ട് ചെയ്ത യു.പിയിൽ 2021ൽ 14 ശതമാനത്തിലധികം വർധിച്ച് 13,146 ആയി. ഉത്തർപ്രദേശ് കഴിഞ്ഞാൽ എസ്.സി വിഭാഗക്കാർ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്.

5,892ൽനിന്ന് 7,214 ആയാണ് ഈ വർഷങ്ങളിലെ അക്രമങ്ങളുടെ വർധന. 2021ൽ മാത്രം 5,842 കേസാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പട്ടികവിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ ഏറ്റവുമധികം മധ്യപ്രദേശിലാണ്.

2017ൽ 2,289 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021 ആകുമ്പോഴേക്കും 14 ശതമാനം വർധിച്ച് 2,627 ആയി. രാജസ്ഥാനാണ് പട്ടികയിൽ രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തിന് നേരെയുള്ള അതിക്രമത്തിൽ 115 ശതമാനമാണ് വർധന.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദലിതർ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതെന്നും കേരളം പ്രതീക്ഷയുടെ തുരുത്താണെന്നും രാംദാസ് അത്താവാലെ നൽകിയ മറുപടിയിൽ എ.എ റഹീം പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.