ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്‍റെ ആദ്യ ദിനത്തിൽ രാജ്യത്ത് വാക്സിൻ കുത്തിവെപ്പെടുത്തത് 1.9 ലക്ഷം പേർ. വാക്സിൻ എടുത്ത ആരെയും പാർശ്വഫലങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. േകരളത്തിൽ 8062 പേരാണ് വാക്സിൻ എടുത്തത്. ആന്ധ്രപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയത് – 16,963.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ഉദ്ഘാടനം ചെയ്തത്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകർക്കും ശാസ്ത്രജ്ഞർക്കും ആദരവ് അർപ്പിച്ചാണ് മോദി വാക്സിനേഷന് തുടക്കമിട്ടത്.
'വാക്സിൻ എപ്പോൾ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യമാണ് തുടങ്ങുന്നത്. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്സിനേഷൻ ചെലവ് കേന്ദ്രം വഹിക്കും' -ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
കോവിഷീല്‍ഡ് വാക്‌സിനാണ് രാജ്യത്തെ രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർക്ക് നല്‍കുന്നത്. കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്. എറണാകുളം ജില്ലയില്‍ 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്പതുവീതവും. രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർക്ക് മാത്രമാണ് ഇപ്പോൾ വാക്സിൻ നൽകുക.
വാക്സിന് നല്കാന് ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
വാക്സിനേഷൻ കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പരിഹരിക്കും. അടിയന്തര ചികിത്സക്കായി എല്ലായിടത്തും എ.ഇ.എഫ്.ഐ കിറ്റ് ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സ് സേവനവും ലഭ്യമാണ്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള നടപടി അപ്പോള്‍തന്നെ സ്വീകരിക്കാനാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്. എല്ലാ കേന്ദ്രത്തിലും വെബ്കാസ്റ്റിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.