ന്യൂഡൽഹി: ഊർജ പ്രതിസന്ധിക്കിടെ, അതിഥിതൊഴിലാളികൾക്ക് നൽകുന്ന അഞ്ച് കിലോഗ്രാം എൽ.പി.ജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സർക്കാർ. അതിഥിതൊഴിലാളികൾക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള വിഹിതമാണ് വർധിപ്പിച്ചത്. ഇത് സംബന്ധിച്ച നിർദേശങ്ങൾ സംസഥാന സർക്കാറുകൾക്ക് നൽകി.
നഗരങ്ങളിലും അർധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികളെ ലക്ഷ്യമിട്ടാണ് 'ചോട്ടു' എന്ന പേരിൽ 5 കിലോയുടെ ഫ്രീ ട്രേഡ് എൽ.പി.ജി സിലിണ്ടറുകൾ കേന്ദ്രം അവതരിപ്പിച്ചത്. സാധാരണ ഗാർഹിക കണക്ഷനുകൾക്ക് മേൽവിലാസ രേഖ നിർബന്ധമാണ്. എന്നാൽ അതിഥിതൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ മാത്രം കാണിച്ച് ഈ സിലിണ്ടർ വാങ്ങിക്കാം. വിലാസ രേഖകളുടെ അഭാവത്തിൽ കരിഞ്ചന്തയിൽ നിന്ന് അമിതവില കൊടുത്ത് ഗ്യാസ് വാങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. ഉപയോഗം കഴിഞ്ഞാൽ സിലിണ്ടറുകൾ തിരികെ നൽകാനുള്ള സൗകര്യവും ലഭ്യമാണ്.
നേരത്തെ നിശ്ചയിച്ചിരുന്ന 20 ശതമാനം പരിധിക്ക് പുറമെയാണ് ഈ അധിക വിഹിതം അനുവദിച്ചിരിക്കുന്നത്. മാർച്ച് 2, 3 തീയതികളിൽ തൊഴിലാളികൾക്ക് നൽകിയ ശരാശരി പ്രതിദിന വിതരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനങ്ങൾക്കുള്ള പുതിയ വിഹിതം കണക്കാക്കുക. ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ (OMCs) സഹായത്തോടെയായിരിക്കും വർധിപ്പിച്ച എൽ.പി.ജി സിലിണ്ടറിന്റെ വിതരണം. വിപണിയിലെ പ്രതിസന്ധി അതിഥിതൊഴിലാളികളെയും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയും ബാധിക്കാതിരിക്കാനാണ് ഈ അടിയന്തര നീക്കമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.