ന്യൂഡൽഹി: പാസ്‌പോർട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയെ തേടി അസം പൊലീസ് ഡൽഹിയിലെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഖേരയുടെ വീട്ടിലെത്തിയ സംഘം നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ രംഗം കലുഷിതമായിരിക്കുകയാണ്.
അതേസമയം പൊലീസ് നടപടി മാന്യതയില്ലാത്ത വേട്ടയാടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പവൻ ഖേരക്കെതിരെയുള്ള നീക്കം നിർണ്ണായകമായത്. ഡൽഹി പൊലീസിന്റെ സഹായത്തോടെ എത്തിയ അസം സംഘം ഖേരയുടെ വീട് വളഞ്ഞെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് സംഘം മടങ്ങിപ്പോവുകയായിരുന്നു. എന്നാൽ വീട്ടിൽ നടത്തിയ തിരച്ചിലിൽ ചില നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെടുന്നുണ്ട്.
"തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ശ്രമിക്കുന്നതെന്നും ഇതൊരു രാഷ്ട്രീയ വൈരാഗ്യം മാത്രമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭൂയാൻ ശർമക്ക് ഒന്നിലധികം പാസ്‌പോർട്ടുകൾ ഉണ്ടെന്നും പൗരത്വ കാര്യങ്ങളിൽ ദുരൂഹതയുണ്ടെന്നും പവൻ ഖേര ആരോപിച്ചിരുന്നു. ഇതിനെതിരെ റിനികി ഭൂയാൻ ശർമ നൽകിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഖേര ഹാജരാക്കിയ രേഖകൾ എ.ഐ ഉപയോഗിച്ച് നിർമിച്ചതും ഫോട്ടോഷോപ്പ് ചെയ്തതാണെന്നും മുഖ്യമന്ത്രിയുടെ കുടുംബം ആരോപിച്ചു. കൂടാതെ പവൻ ഖേരക്കെതിരെ സിവിൽ, ക്രിമിനൽ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യുമെന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
ഇതിനിടെ പൊലീസ് വീട്ടിലെത്തിയപ്പോൾ ഖേര ഹൈദരാബാദിലേക്ക് കടന്നുകളഞ്ഞു എന്ന് മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. എന്നാൽ താൻ ഒളിച്ചോടിയിട്ടില്ലെന്നും ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പവൻ ഖേര പ്രതികരിച്ചു. നിലവിൽ ഹൈദരാബാദിലുള്ള അദ്ദേഹം നാളെ അസമിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.