ആൻഡമാനിൽ കുടുങ്ങിയത് 1400 പേർ; രക്ഷാപ്രവർത്തനം ഉടനെന്ന് കേന്ദ്രമന്ത്രി

പോർട്ട്ബ്ലെയർ: കൊടുങ്കാറ്റും കനത്ത മഴയെയും തുടർന്ന് ആൻഡമാനിൽ 1400 വിദേശ വിനോദ സഞ്ചാരികൾ കുടുങ്ങിയതായി പുതിയ റിപ്പോർട്ട്. ആൻഡമാനിലെ ഹാവ് ലോക് ഐലൻഡിലാണ് വിനോദ സഞ്ചാരികൾ അകപ്പെട്ടത്. ആൻഡമാൻ ഭരണകൂടം ഇവരെ കടത്തുബോട്ടുകളിലായി പോർട്ട്ബ്ലെയർ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.

അതേസമയം, വിദേശ വിനോദ സഞ്ചാരികൾ സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിലൂടെ അറിയിച്ചു. വിനോദ സഞ്ചാരികളുടെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട. കൊടുങ്കാറ്റ് ശമിച്ചാലുടൻ ഒഴിപ്പിക്കൽ പ്രവർത്തനം ആരംഭിക്കും. ഇതിനായി നാവികസേന പോർട്ട്ബ്ലെയറിൽ ക്യാമ്പ് ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആൻഡമാൻ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ബുധനാഴ്ച തന്നെ നാവികസേനയുടെ നാലു കപ്പലുകൾ പോർട്ട്ബ്ലെയറിൽ എത്തിയിരുന്നു. ഐ.എൻ.എസ് ബിത്ര, ഐ.എൻ.എസ് ബംഗാരം, ഐ.എൻ.എസ് കുംബിർ എന്നീ യുദ്ധക്കപ്പലുകൾ കൂടാതെ എൽ.സി.യു 38 കപ്പലുമാണ് പോർട്ട്ബ്ലെയർ തുറമുഖത്തിന് പുറത്ത് നങ്കൂരമിട്ടത്. എന്നാൽ, മോശം കാലാവസ്ഥയും തിരമാലകൾ അഞ്ച് മീറ്ററിലധികം ഉയർന്നതും കാരണം രക്ഷാപ്രവർത്തനം നടത്താൻ സേനക്ക് സാധിച്ചില്ല.

ഭക്ഷണം, കുടിവെള്ളം, മരുന്നുകൾ, വിദഗ്ധ ഡോക്ടർമാർ അടക്കമുള്ളവർ കപ്പലിലുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.

തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കൊടുങ്കാറ്റിനും കനത്ത മഴക്കും കാരണമായത്. തലസ്ഥാനമായ പോർട്ട്ബ്ലെയറിൽ നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബീച്ച് ടൂറിസം കേന്ദ്രമാണ് ഹാവ് ലോക് ദ്വീപുകൾ.

Tags:    
News Summary - 1,400 Tourists Stranded In Andamans; All Safe, Says Rajnath Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.