മന്ത്രിമാരുടെ ശമ്പളത്തിനും മറ്റുമായി ബജറ്റിൽ വകയിരുത്തിയത് 1248 കോടി
ന്യൂഡൽഹി: കേന്ദ്ര മന്ത്രിമാരുടെ ശമ്പളം, കാബിനറ്റ് സെക്രട്ടേറിയറ്റ്, പ്രധാനമന്ത്രിയുടെ ഓഫിസ്, രാജ്യത്തിന്റെ അതിഥികളായി എത്തുന്നവർക്കായുള്ള ചെലവ് തുടങ്ങിയ കാര്യങ്ങൾക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് 1248.91 കോടി. പോയ വർഷം ഇത് 1803.01 ആയിരുന്നു.
മന്ത്രിമാരുടെ ശമ്പളം, യാത്ര ഉൾപ്പെടെയുള്ള ചെലവിലേക്കായി 828.36 കോടിയാണ് നീക്കിവെച്ചത്. പോയവർഷം ഇത് 1289.28 കോടിയായിരുന്നു. മുൻ പ്രധാനമന്ത്രിമാർക്കായുള്ള ചെലവും ഇതിലുൾപ്പെടും. ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടേറിയറ്റിന് 202.10 കോടി.
പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസർ ഓഫിസിന് 72.11 കോടി. കാബിനറ്റ് സെക്രട്ടേറിയറ്റിന് 75.24 കോടി. ഭരണകാര്യ ചെലവിന് പ്രധാനമന്ത്രിയുടെ ഓഫിസിന് 65.30 കോടി. മുൻ ഗവർണർമാരുടെ ഓഫിസ് ആവശ്യങ്ങൾക്ക് 1.80 കോടി.
നൈപുണ്യ വികസനത്തിന് 1000 ഐ.ടി.ഐകൾ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പാക്കേജിലെ നാലാം പദ്ധതിയായി സംസ്ഥാന സർക്കാറുകളുമായും വ്യവസായ ഗ്രൂപ്പുകളുമായും സഹകരിച്ച് 1000 ഐ.ടി.ഐകൾ സ്ഥാപിക്കും. ഇവയിലൂടെ അഞ്ചുവർഷം കൊണ്ട് 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യവികാസമുണ്ടാക്കും. വ്യവസായത്തിന് ആവശ്യമായ തരത്തിൽ ഇതിനായി പുതിയ കോഴ്സുകൾ ആവിഷ്കരിക്കും.
കുട്ടികൾക്ക് ‘വാത്സല്യ’ പെൻഷൻ
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവർക്കായി ‘വാത്സല്യ’ എന്ന പേരിൽ ബജറ്റിൽ പുതിയ പെൻഷൻ പദ്ധതി. എൻ.പി.എസ് വാത്സല്യ എന്നാണ് പദ്ധതിയുടെ പേര്. കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ പദ്ധതി തടസ്സമില്ലാതെ എൻ.പി.എസ് ഇതര പ്ലാനാക്കി മാറ്റാമെന്ന് മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.
എൻ.പി.എസുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.