ലഖ്നോ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ ട്രാൻസ്‌ഫോർമറുകൾ മോഷണം പോയതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആക്ഷേപം. 10 ട്രാൻസ്ഫോമറുകൾ മോഷണം പോയതിൽ നാല് ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്യുകയും ചെയ്തു. സംസ്ഥാന വൈദ്യുതി വകുപ്പിലെ ഗുരുതരമായ അഴിമതിയും അവഗണനയും തുറന്നുകാട്ടിയ സംഭവമായി ട്രാൻസ്ഫോമർ മോഷണം.
നിരവധി ഗ്രാമങ്ങളിലായാണ് ട്രാൻസ്ഫോമർ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരാതികളുണ്ടായിട്ടും അതിന്മേൽ അന്വേഷണം നടത്താൻ പൊലീസോ മറ്റ് അധികാരികളോ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. പരാതിയിന്മേൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാൻ പൊലീസ് കൂട്ടാക്കിയില്ലെന്നും ആക്ഷേപമുണ്ട്.
കൂടുതൽ പരാതികൾ വന്നതിനെത്തുടർന്ന് വൈദ്യുതി വിതരണ വിഭാഗത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് മാനേജിങ് ഡയറക്ടർ ശംഭു കുമാർ ഉത്തരവിട്ടു. ഇതോടെയാണ് സംഭവത്തിലെ ഉന്നത പങ്കുകൾപുറത്തുവന്നത്. വാസുദേവ്പൂർ, ബെൻ സാഗർ ഫീഡറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽനിന്നുള്ള ട്രാൻസ്‌ഫോർമറുകൾ മോഷണം പോയതിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മോഷണത്തിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ വകുപ്പിൽ കാര്യമായ വീഴ്ചകളും അഴിമതിയും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ സബ് ഡിവിഷണൽ ഓഫിസർ (എസ്ഡിഒ) പ്രമോദ് യാദവ്, ജൂനിയർ എൻജിനീയർമാരായ രാജീവ് ഗുപ്ത, നീരജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ലൈൻമാൻമാരായ ശിവകുമാർ, രമേശ് എന്നിവരെ സർവിസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.