ഇലക്ട്രിക് വാഹനം
ന്യൂഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണം പൂർണ്ണമായും നിയന്ത്രിക്കാനായി ഡൽഹിയുടെ പുതിയ ഇലക്ട്രിക് വാഹന (EV) നയം സർക്കാർ പ്രഖ്യാപിച്ചു. ഡൽഹിയിൽ 2028 മാർച്ച് 31ന് ശേഷം പുതിയ പെട്രോൾ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചു. പുതിയ സി.എൻ.ജി ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷൻ ഈ വർഷാവസാനത്തോടെ നിർത്തലാക്കും. ഇതിനാൽ 2028 ഏപ്രിൽ മുതൽ ഡൽഹിയിൽ വിൽക്കുന്ന പുതിയ ഇരുചക്ര, മുച്ചക്ര വാഹനങ്ങളെല്ലാം നിർബന്ധമായും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണം. എന്നാൽ നിലവിൽ റോഡിലുള്ള സാധാരണ ബൈക്കുകളും സ്കൂട്ടറുകളും തടയില്ലെന്ന് ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്കും നിർമാതാക്കൾക്കും ഇലക്ട്രിക് വാഹനങ്ങളിലേക്ക് സുഗമമായി മാറുന്നതിനായി രണ്ടു വർഷത്തെ സാവകാശം സർക്കാർ നൽകുന്നുണ്ട്. ഡൽഹിയിൽ നേരത്തെയുണ്ടായിരുന്ന ഇവി നയത്തിന്റെ കാലാവധി രണ്ടു വർഷം മുമ്പ് അവസാനിച്ചിരുന്നു. തുടർന്ന് പലതവണ നീട്ടിനൽകിയ കാലാവധി ഇന്നത്തോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സമഗ്ര നയം പ്രഖ്യാപിച്ചത്. 2024ഓടെ പുതിയ വാഹന രജിസ്ട്രേഷനിൽ ഇവികളുടെ പങ്ക് 25 ശതമാനമാക്കുക എന്നതായിരുന്നു പഴയ നയത്തിന്റെ ലക്ഷ്യം.
പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും പഴയ വാഹനങ്ങൾ പൊളിക്കുന്നതിനും വൻ ആനുകൂല്യങ്ങളാണ് പുതിയ നയത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നയത്തിന്റെ ആദ്യ വർഷം ഇലക്ട്രിക് ടൂ-വീലർ വാങ്ങുന്നവർക്ക് 30,000 രൂപ വരെ ക്യാഷ് ഇൻസെന്റീവ് ലഭിക്കും. രണ്ടാം വർഷം ഇത് 20,000 രൂപയായും മൂന്നാം വർഷം 10,000 രൂപയായും കുറയും. ആദ്യ വർഷം 50,000 രൂപയും, രണ്ടും മൂന്നും വർഷങ്ങളിൽ യഥാക്രമം 40,000 രൂപ, 30,000 രൂപ വീതവും സബ്‌സിഡി ലഭിക്കും. ആദ്യ വർഷം ഇലക്ട്രിക് ട്രക്കുകൾ വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.
പൂർണ്ണമായും ഇലക്ട്രിക് ആയ വാഹനങ്ങൾക്ക് 100 ശതമാനം റോഡ് നികുതിയും രജിസ്ട്രേഷൻ ചാർജും ഒഴിവാക്കി നൽകും. എന്നാൽ നാലുചക്ര വാഹനങ്ങൾക്ക് 30 ലക്ഷം രൂപ വരെയുള്ളവക്കാണ് ഈ ഇളവ് ലഭിക്കുക. കൂടാതെ, ഈ നയത്തിന് കീഴിൽ വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ ആദ്യത്തെ മൂന്ന് വർഷത്തേക്ക് മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാനോ രജിസ്റ്റർ ചെയ്യാനോ അനുവദിക്കില്ല.
പഴയ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിൽ നിന്ന് ഒഴിവാക്കുന്നതിനായി പ്രത്യേക സ്ക്രാപ്പിങ് ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്-IV (BS-IV) അല്ലെങ്കിൽ അതിന് മുൻപുള്ള ഇരുചക്ര വാഹനങ്ങൾ പൊളിക്കാൻ നൽകുന്നവർക്ക് 10,000 രൂപയും, ത്രീ-വീലറുകൾക്ക് 25,000 രൂപയും ലഭിക്കും. വലിയ ഇലക്ട്രിക് ട്രക്കുകൾക്ക് (N2 കാറ്റഗറി) നയം പ്രഖ്യാപിച്ച് ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ വാങ്ങുകയാണെങ്കിൽ ഡൽഹിയിലേക്കുള്ള പ്രവേശന ഫീസ് ഒഴിവാക്കും.
ഡൽഹിയിലെ ആകെ വാഹനങ്ങളുടെ 67 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. അതിനാൽ ഇവ ഇലക്ട്രിക്കിലേക്ക് മാറ്റിയാൽ മാത്രമേ നഗരത്തിലെ വായുമലിനീകരണം ഗണ്യമായി കുറക്കാൻ സാധിക്കൂ എന്ന് ഗതാഗത വകുപ്പ് സെക്രട്ടറി നിഹാരിക റായ് വ്യക്തമാക്കി. മുൻ പഠന റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ വാഹന മലിനീകരണത്തിന്റെ 46 ശതമാനവും ഉണ്ടാക്കുന്നത് രണ്ടും മൂന്നും ചക്ര വാഹനങ്ങളാണ്. കൊമേഴ്സ്യൽ ഗുഡ്സ് വാഹനങ്ങൾ 33 ശതമാനം മലിനീകരണത്തിന് കാരണമാകുന്നു. ഇതിൽ 80 ശതമാനവും ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളായതുകൊണ്ടാണ് ഈ മൂന്ന് വിഭാഗങ്ങൾക്ക് സർക്കാർ പുതിയ നയത്തിൽ കൂടുതൽ ഊന്നൽ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.