ആകാശത്ത് ജോലി ചെയ്യുന്ന പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റൻഡന്റുകളുടെയും ആരോഗ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചുകൊണ്ട് നിർണായകമായൊരു ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്തുവന്നു. ഹർവാർഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പുതിയ വിശകലനപ്രകാരം, റേഡിയേഷൻ മൂലമുള്ള കാൻസർ ബാധിച്ച് മരണപ്പെടാനുള്ള സാധ്യത മറ്റ് തൊഴിൽ മേഖലകളിൽ ഉള്ളവരേക്കാൾ വളരെ കൂടുതലാണ് വിമാന ജീവനക്കാർക്ക്. ലോകപ്രശസ്തമായ ജമാ ഇന്‍റർനാഷണൽ മെഡിസിൻ ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശദമായ പരിശോധനയിലാണ് ഈ കണ്ടെത്തലുകളെന്ന് അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഞ്ഞൂറിലധികം വ്യത്യസ്ത തൊഴിൽ വിഭാഗങ്ങളെ പരസ്പരം താരതമ്യം ചെയ്തതിൽ, റേഡിയേഷൻ അനുബന്ധ അർബുദം മൂലമുള്ള മരണനിരക്കിൽ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ഒന്നാം സ്ഥാനവും പൈലറ്റുമാർ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. ഫ്ലൈറ്റ് അറ്റൻഡന്റുകളിൽ സംഭവിച്ച മൊത്തം മരണങ്ങളുടെ ഏകദേശം 6.9 ശതമാനവും പൈലറ്റുമാരിൽ 6.7 ശതമാനവും ഇത്തരത്തിലുള്ള കാൻസർ ബാധമൂലമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആണവ നിലയങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരേക്കാൾ ഉയർന്ന തോതിലാണ് ഈ വിഭാഗങ്ങളിൽ അപകടസാധ്യത നിലനിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന ട്യൂമറുകൾ, മെലനോമ തുടങ്ങിയ മാരക രോഗങ്ങളുടെ വർധനവാണ് ജീവനക്കാർക്കിടയിൽ പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഉയർന്ന ആകാശപാതകളിലൂടെ സഞ്ചരിക്കുമ്പോൾ അന്തരീക്ഷത്തിന്റെ സ്വാഭാവിക പ്രതിരോധം കുറവായതിനാൽ ഭൂമിയിലേക്ക് പതിക്കുന്ന 'കോസ്മിക് റേഡിയേഷൻ' നേരിട്ട് ഏൽക്കുന്നതാണ് പ്രധാന കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. സാധാരണ യാത്രക്കാരെ അപേക്ഷിച്ച് വിമാന ജീവനക്കാർക്ക് പ്രതിവർഷം വളരെ ഉയർന്ന അളവിലാണ് റേഡിയേഷൻ ലഭിക്കുന്നത്. കൂടാതെ കോക്ക്പിറ്റ് ജനലുകളിലൂടെ അകത്തുകടക്കുന്ന അൾട്രാവയലറ്റ് രശ്മികളും, ക്രമരഹിതമായ രാത്രികാല ഷിഫ്റ്റുകൾ ശരീരത്തിന്റെ ജൈവഘടികാരത്തിലുണ്ടാക്കുന്ന താളപ്പിഴകളും ആരോഗ്യപ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. വ്യോമയാന മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പതിവായി ആരോഗ്യ പരിശോധനകളും റേഡിയേഷൻ നിരീക്ഷണവും ഉറപ്പാക്കുന്നതിനും ശക്തമായ നടപടികൾ വേണമെന്നാണ് വിദഗ്ധരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.