ഇന്ന് വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണ് ഹെൽത്ത് സപ്ലിമെന്റുകൾ. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയാണ് ഇവർ ഇതിന് വിപണി കണ്ടെത്തുന്നത്. ഇത്തരത്തിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന ഒന്നാണ് വിറ്റാമിൻ സി സപ്ലിമെന്റുകൾ. വിറ്റാമിൻ സി സപ്ലിമെന്റുകൾ കഴിച്ചാൽ ശരീരത്തിന്റെ ഓജസ്സും തേജസ്സും കൂടും, നിങ്ങളെ സൂപ്പർമാനായി നിലനിർത്തും എന്നെല്ലാമാണ് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കും, ചർമ്മത്തിന് തിളക്കം കൂട്ടാനും പ്രായം കുറയ്ക്കാനും സഹായിക്കും, എത്ര കഴിച്ചാലും ദോഷമില്ല, വെള്ളത്തിൽ ലയിക്കുന്നത് ആയതുകൊണ്ട് മൂത്രത്തിലൂടെ പുറത്തുപോകും, ക്യാൻസർ അടക്കമുള്ള രോഗങ്ങളെ പൂർണ്ണമായി പ്രതിരോധിക്കും തുടങ്ങിയവയാണ് ഇവരുടെ അവകാശവാദങ്ങൾ.
മൊബൈൽ ടവറിൽ നിന്നുള്ള റേഡിയേഷൻ, വൈറസ്, ബാക്ടീരിയ എന്നിവയിൽ നിന്ന് മനുഷ്യശരീരത്തെ പ്രതിരോധിക്കാനും വിറ്റാമിൻ സി ഗുളികകൾ സഹായിക്കുമെന്ന് ഇവർ അവകാശപ്പെടുന്നു. ഇതിനായി നാലു മണിക്കൂർ ഇടവിട്ട് 500 എം.ജി മുതൽ 1000 എം.ജി വരെയുള്ള വിറ്റാമിൻ സി കാപ്സ്യൂളുകൾ കഴിക്കണമെന്നും ഇവർ നിർദേശിക്കുന്നു. സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം പോലെ വൈറ്റമിൻ സി കാപ്സൂൾ ഇടക്കിടെ കഴിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വൈറ്റമിൻ സി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടില്ലെന്നത് യഥാർത്ഥ്യമാണ്. ഇത് ഭക്ഷണത്തിലൂടെ ലഭിക്കണം. പ്രായപൂർത്തിയായ മനുഷ്യന് ഒരു ദിവസത്തേക്ക് 100 മില്ലിഗ്രാമിൽ താഴെ വൈറ്റമിൻ സി മതി. മുലയൂട്ടുന്ന സ്ത്രീകൾക്ക് ഇത് 120 മില്ലിഗ്രാം വരെ വേണം.ഇതിന് പകരമായാണ് 500 എം.ജി മുതൽ 1000 എം.ജി വരെ ഓരോ നാലു മണിക്കൂറിലും കഴിക്കാൻ നിർദേശിക്കുന്നത്. ഇങ്ങനെ ആകെ അളവ് 6000 എം.ജി വരെ എത്തും.
ഭക്ഷണത്തിൽ നിന്ന് തന്നെ ലഭിക്കും
എന്നാൽ, ചോറ് + സാമ്പാർ + തോരൻ + പച്ചക്കറി + പച്ചമുളക് + ഒരു പഴം എന്നിവ കഴിച്ചാൽ തന്നെ മനുഷ്യശരീരത്തിന് ഒരു ദിവസം വേണ്ട വൈറ്റമിൻ സി ലഭിക്കും. സപ്ലിമെന്റുകൾ കഴിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വൈറ്റമിൻ സി വെള്ളത്തിൽ ലയിക്കുന്നതാണെന്നും അത് പെട്ടെന്നു മൂത്രത്തിലൂടെ പുറത്തുപോകുമെന്നുമാണ് ഇത്തരക്കാരുടെ അവകാശവാദം. എന്നാൽ മനുഷ്യശരീരത്തിന്റെ ബേസിക് ബയോകെമിസ്ട്രി അറിയാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് ഡോ. ജോജോ വി. ജോസഫ് വ്യക്തമാക്കുന്നു.മാത്രമല്ല, ശരീരം വൈറ്റമിൻ സി സ്വീകരിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട്. എത്ര കഴിച്ചാലും അതിൽ കൂടുതൽ ശരീരം സ്വീകരിക്കില്ല. ബാക്കി ശരീരം ശരീരംതന്നെ പുറംതള്ളും.
ദോഷങ്ങളെന്തെല്ലാം ?
പ്രകൃതിദത്തമാണ്, ദോഷം ചെയ്യുമെന്നതും അടിസ്ഥാനരഹിതമാണ്. അധികം ശരീരത്തിൽ എത്തിയാലും കുഴപ്പമില്ല എന്നതും തെറ്റിദ്ധാരണയാണ്. അമിതമായാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഇതിൽ ഏറ്റവും പ്രധാനം കിഡ്നിയിൽ കല്ലുകൾ രൂപപ്പെടും എന്നതാണ്. കൂടാതെ അതിസാരം, ഓക്കാനം, വയറുവേദന, മൂത്രത്തിൽ ഓക്സലേറ്റിന്റെ അളവ് കൂടുക, അപൂർവ്വമായി ഓക്സലേറ്റ് നെഫ്രോപതി എന്നിവ ഉണ്ടാകാം. ഇരുമ്പ് ആഗിരണം ചെയ്യപ്പെടുന്നത് കൂടുകയും വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും.
ക്യാൻസർ മാറുമെന്നതിനും തെളിവില്ല
രക്തക്കുഴൽ ക്ലീൻ ആകും എന്നതിലും അടിസ്ഥാനമില്ല. കൊളാജൻ വർധിച്ചതുകൊണ്ടുമാത്രം രക്തക്കുഴൽ ശുദ്ധീകരിക്കില്ല. വിവിധ ഘടകങ്ങൾ ഒന്നിച്ചു വരുമ്പോഴാണ് അത് നടക്കൂള്ളൂ. കൊളാജൻ സിന്തസിസ് ഉണ്ടായതുകൊണ്ടുമാത്രം രക്തക്കുഴലുകൾ വികസിക്കുകയില്ല.
ഐ.വി. വിറ്റാമിൻ സി തെറാപ്പി വഴി ക്യാൻസർ മാറും എന്നതും തട്ടിപ്പാണ്. കീമോതെറാപ്പിക്കൊപ്പം നൽകുമ്പോൾ മാത്രമാണ് അത് ഗുണം ചെയ്തത്. മറ്റ് രീതിയിൽ ഗുണം ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.