പ്രതീകാത്മക ചിത്രം

എനിക്കിതൊന്നും ബാധകമല്ല! അകലം പാലിക്കുന്ന ജെൻ സിയുടെ ‘മൈക്രോ ഡിറ്റാച്ച്‌മെന്റ്’

പ്രായമായ തലമുറകൾ അതീവ ഗൗരവത്തോടെ കണ്ടിരുന്ന പല കാര്യങ്ങളിലും എന്തുകൊണ്ടാണ് പുതിയ തലമുറ ഇത്രയധികം നിസംഗത പുലർത്തുന്നത്? റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിരന്തരം ഉയരുന്ന ഈ ചോദ്യത്തിന് ഒരു ഉത്തരമുണ്ട്. 'മൈക്രോ ഡിറ്റാച്ച്‌മെന്റ്' (Micro-detachment). 'ഹെർ സർക്കിൾ' എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ സ്വഭാവസവിശേഷതക്ക് കൃത്യമായ പേര് നൽകിയത്.

എന്താണ് മൈക്രോ ഡിറ്റാച്ച്‌മെന്റ്?

ഒന്നും കാര്യമാക്കാതിരിക്കുക അല്ലെങ്കിൽ എല്ലാത്തിനോടും ഒരു അകലം പാലിക്കുക എന്നതാണ് ലളിതമായി പറഞ്ഞാൽ മൈക്രോ ഡിറ്റാച്ച്‌മെന്റ്. വലിയൊരു പൊട്ടിത്തെറിയോ വഴക്കോ ഒന്നുമില്ലാതെ തന്നെ ഇക്കൂട്ടർ പെട്ടെന്നൊരു ദിവസം അപ്രസക്തരാകുന്നു. നിശബ്ദമായ ഈ അകലം പതുക്കെ രൂപപ്പെടുന്ന ഒന്നാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക തകർച്ച, ജോലിസ്ഥലത്തെ സമ്മർദം, ജീവിതച്ചെലവിലുണ്ടായ കുതിച്ചുചാട്ടം, വിദ്യാഭ്യാസം ലഭിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങി പല ഘടകങ്ങളും ഈ മനോഭാവത്തിന് കാരണമാകുന്നുണ്ടെന്ന് റെഡ്ഡിറ്റിലെ ചർച്ചകൾ വ്യക്തമാക്കുന്നു.

ഡയലോഗ് മെന്റൽ ഹെൽത്ത് സ്ഥാപകയും സൈക്കോതെറാപ്പിസ്റ്റുമായ ആയിഷ ശർമയുടെ അഭിപ്രായത്തിൽ, ഇതൊരു പുതിയ പ്രതിഭാസമല്ലെങ്കിലും, ഇപ്പോൾ ഇതിനൊരു പേര് ലഭിച്ചതോടെ വിഷയം കൂടുതൽ ചർച്ചയാകുന്നു. ‘വൈകാരികമായ അസന്തുലിതാവസ്ഥയാണ് ഇതിന്റെ പ്രധാന കാരണം. ഒരാൾ മാത്രം ബന്ധങ്ങളിൽ ശ്രദ്ധ ചെലുത്തുകയും, മറ്റേയാൾ നിഷ്ക്രിയനായി നിൽക്കുകയും ചെയ്യുമ്പോൾ സ്വാഭാവികമായും മടുപ്പും അകലവും രൂപപ്പെടും’ ആയിഷ ശർമ്മ പറയുന്നു.

വൈകാരികമായ അകലം പാലിക്കുന്നതിനെ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ടെന്ന് ഡൽഹിയിലെ സൈക്കോളജിസ്റ്റായ ഡോ. റിയ സിംഗ് അഭിപ്രായപ്പെടുന്നു. ഇതിനർത്ഥം വ്യക്തികൾക്ക് സ്നേഹമില്ല എന്നല്ല, മറിച്ച് അതൊരു അതിജീവന മാർഗ്ഗമാണ്. സമ്മർദകരമായ സാഹചര്യങ്ങളിൽ സ്വയം സംരക്ഷിക്കാനും മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കാനും ഡിറ്റാച്ച്‌മെന്റ് സഹായിക്കുന്നു. വൈകാരികമായ അകലം പാലിക്കുന്നത് ഒരുതരം 'ഇമോഷണൽ ഇന്റലിജൻസ്' ആണ്. ഇത് ആളുകളെ വൈകാരികമായി പ്രതികരിക്കുന്നതിന് പകരം തന്ത്രപരമായി പെരുമാറാൻ പഠിപ്പിക്കുന്നു.

ജോലിസ്ഥലത്തെ താൽപ്പര്യങ്ങൾക്കും വ്യക്തിപരമായ കാര്യങ്ങൾക്കും ഇടയിൽ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിലൂടെ ജോലിയുമായി ബന്ധപ്പെട്ട അമിത സമ്മർദം കുറക്കാൻ സാധിക്കുന്നു. ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലും വൈകാരികമായി ഇടപെടുന്നതിന് പകരം, തങ്ങളുടെ വൈകാരിക ഊർജ്ജം എവിടെ ചെലവഴിക്കണം എന്ന് തീരുമാനിക്കാനുള്ള കഴിവാണ് ഇതുകൊണ്ട് ലഭിക്കുന്നത്.

ഡിറ്റാച്ച്‌മെന്റ് എന്നാൽ ഒറ്റപ്പെടലല്ലെന്ന് ഡോ. റിയ സിങ് ഓർമിപ്പിക്കുന്നു. മത്സരബുദ്ധിയുള്ള ഇടങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കുമ്പോൾ തന്നെ, കുടുംബം, സുഹൃത്തുക്കൾ തുടങ്ങിയ പിന്തുണ നൽകുന്ന ശൃംഖലകളുമായി വൈകാരിക ബന്ധം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവർ വ്യക്തമാക്കുന്നു.

Tags:    
News Summary - Why Gen Z is choosing to ‘micro detach’ from modern pressures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.