കുട്ടികളുടെ മാനസിക കരുത്ത് വർധിപ്പിക്കാൻ ‘30 മിനിറ്റ് നിയമം’

കുട്ടികളുടെ മാനസികാരോഗ്യവും വികാരപരമായ സ്ഥിരതയും ശക്തിപ്പെടുത്താൻ ദിവസവും വെറും 30 മിനിറ്റ് മാറ്റിവെക്കുന്നതിലൂടെ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന് ബാല മനശ്ശാസ്ത്ര വിദഗ്ധർ. ‘30-മിനിറ്റ് റൂൾ’ എന്നറിയപ്പെടുന്ന ഈ രക്ഷാകർതൃ സമീപനം, കുട്ടികളുമായി ഗുണമേന്മയുള്ള സമയം ചെലവഴിക്കുന്നതിന്റെ പ്രാധാന്യമാണ് മുന്നോട്ടുവെക്കുന്നത്.

ഇന്നത്തെ തിരക്കേറിയ ജീവിതരീതിയിൽ മാതാപിതാക്കളും കുട്ടികളും ഒരേ വീട്ടിലുണ്ടെങ്കിലും പരസ്പര ആശയവിനിമയം കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മൊബൈൽ ഫോണുകൾ, ടെലിവിഷൻ, ജോലി സംബന്ധമായ തിരക്കുകൾ എന്നിവ കാരണം കുട്ടികളുടെ വികാരങ്ങളും ആശങ്കകളും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇതാണ് ഭാവിയിൽ ആത്മവിശ്വാസക്കുറവ്, സമ്മർദം, ആശയവിനിമയ പ്രശ്നങ്ങൾ എന്നിവക്ക് വഴിവെക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

‘30-മിനിറ്റ് റൂൾ’ പ്രകാരം ദിവസവും അരമണിക്കൂർ സമയം കുട്ടിക്കായി മാത്രം മാറ്റിവെക്കണം. ഈ സമയത്ത് മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ശ്രദ്ധതിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി കുട്ടിയുമായി സംസാരിക്കുകയോ കളിക്കുകയോ പുസ്തകം വായിക്കുകയോ അവൻ/അവൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ പങ്കുചേരുകയോ ചെയ്യാം. കുട്ടി പറയുന്ന കാര്യങ്ങൾ വിധിയെഴുതാതെ കേൾക്കുകയും അവന്റെ വികാരങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഈ രീതിയുടെ പ്രധാന ഘടകം. ഇതിലൂടെ കുട്ടിക്ക് മാതാപിതാക്കളോടുള്ള വിശ്വാസം വർധിക്കുകയും സ്വന്തം വികാരങ്ങൾ തുറന്ന് പങ്കുവെക്കാനുള്ള ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും.

മാനസികാരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള സ്ഥിരമായ ആശയവിനിമയം കുട്ടികളിൽ ആത്മവിശ്വാസം, സഹാനുഭൂതി, പ്രശ്നപരിഹാരശേഷി എന്നിവ വളർത്താൻ സഹായിക്കും. കൂടാതെ സമ്മർദകരമായ സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക കരുത്തും വർധിക്കും.കുട്ടികളുടെ പഠനവിജയത്തേക്കാൾ അവരുടെ വികാരപരമായ ക്ഷേമത്തിന് മുൻഗണന നൽകേണ്ട കാലഘട്ടമാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദിവസവും വെറും 30 മിനിറ്റ് ആത്മാർഥമായി കുട്ടിയോടൊപ്പം ചെലവഴിക്കുന്നത്, അവരുടെ ഭാവി വ്യക്തിത്വ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - The '30-minute rule' to boost children's mental strength

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.