രണ്ടു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് മൊബൈൽ ഫോൺ, ടാബ്‍ലറ്റ്, ടെലിവിഷൻ തുടങ്ങിയ ഡിജിറ്റൽ സ്‌ക്രീനുകൾ പതിവായി കാണിക്കുന്നത് അവരുടെ ശാരീരികവും മാനസികവും ഭാഷാപരവുമായ വളർച്ചയെ ദീർഘകാലത്തേക്ക് പ്രതികൂലമായി ബാധിക്കുമെന്ന് പുതിയ അന്തർദേശീയ പഠനം മുന്നറിയിപ്പ് നൽകുന്നു.
ഈ പഠനം അത്ര നിസ്സാരമല്ല. യു.കെയിലെ നാല് സർവകലാശാലകളിലെ ഗവേഷകർ ചേർന്ന് നടത്തിയ ഈ പഠനം ഇതുവരെ ലഭ്യമായ ആഗോള ഗവേഷണഫലങ്ങളുടെ ഏറ്റവും സമഗ്രമായ അവലോകനങ്ങളിലൊന്നാണെന്നാണ് വിലയിരുത്തൽ. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്ഥിരം സ്‌ക്രീൻ ഉപയോഗം യാതൊരു ഗുണവും നൽകുന്നില്ലെന്നും മറിച്ച് വികസനപരമായ അപകടസാധ്യത വർധിപ്പിക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞുങ്ങളുടെ ആദ്യ 1,001 ദിവസങ്ങളാണ് മസ്തിഷ്കവും സാമൂഹിക പെരുമാറ്റവും അതിവേഗം വികസിക്കുന്ന ഘട്ടം. ഈ സമയത്ത് സ്‌ക്രീനുകളോട് അമിതമായി ഇടപെടുന്നത് മാതാപിതാക്കളുമായുള്ള വൈകാരിക അടുപ്പം കുറയുന്നതിനും ഭാഷാ വികാസം വൈകുന്നതിനും മറ്റ് കുട്ടികളുമായി കളിക്കാനും ആശയവിനിമയം നടത്താനുമുള്ള അവസരങ്ങൾ കുറയുന്നതിനും കാരണമാകാമെന്ന് പഠനം പറയുന്നു.
അമിതമായ സ്‌ക്രീൻ ഉപയോഗം ഉറക്കപ്രശ്നങ്ങൾ, അമിത ഉത്തേജനം, കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം, കുട്ടിക്കാലത്തെ അമിതവണ്ണ സാധ്യത എന്നിവയുമായും ബന്ധപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ട്. മാതാപിതാക്കളിൽ നിന്ന് ആശ്വാസം തേടേണ്ട പ്രായത്തിൽ കുഞ്ഞുങ്ങൾ ഡിജിറ്റൽ ഉപകരണങ്ങളെ ആശ്രയിക്കാൻ തുടങ്ങുന്നതും ആശങ്കാജനകമാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.
സ്‌ക്രീൻ ഉപയോഗം ഏതെങ്കിലും പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾക്ക് നേരിട്ടുള്ള കാരണമാണെന്ന് പഠനം തെളിയിക്കുന്നില്ല. എന്നാൽ, ലഭ്യമായ തെളിവുകൾ വിലയിരുത്തുമ്പോൾ രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പതിവായും മനഃപൂർവമായും സ്‌ക്രീൻ സമയം അനുവദിക്കരുതെന്നാണ് ഗവേഷകരുടെ ശിപാർശ. കുട്ടികളുടെ വളർച്ചയിൽ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാൻ ‘ബേബി സ്‌ക്രീൻ-ടൈം റിസ്ക് അസസ്മെന്റ്’ പോലുള്ള പ്രത്യേക വിലയിരുത്തൽ സംവിധാനങ്ങൾ ആരോഗ്യ സേവനങ്ങളുടെ ഭാഗമാക്കണമെന്നും പഠനം നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.