നമ്മുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നത് ജനിതകമാണോ അതോ വളർന്ന് വരുന്ന സാഹചര്യങ്ങളാണോ എന്ന ചോദ്യത്തിന് ഉത്തരമുണ്ടോ? നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ ജനിച്ചുവളർന്ന സാഹചര്യങ്ങൾക്കും സംസ്‌കാരത്തിനും പങ്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു. മനുഷ്യന്റെ ഡി.എൻ.എ സവിശേഷമാണെങ്കിലും, അത് മാത്രം നമ്മളെ ആരാണെന്ന് തീരുമാനിക്കുന്നില്ല. നോർവേയിലെ യൂണിവേഴ്സിറ്റി ഓഫ് ഓസ്ലോയിലെ ജനിതക ശാസ്ത്രജ്ഞയായ സിയാദ അയോറെച്ചയുടെ അഭിപ്രായത്തിൽ നമ്മുടെ ചുറ്റുപാടുകൾ നമ്മുടെ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നു എന്നാണ്.
2015ൽ നടന്ന പഠനമനുസരിച്ച്, മനുഷ്യന്റെ സ്വഭാവ വ്യത്യാസങ്ങളിൽ 50% മാത്രമാണ് ജനിതകത്തിന് പങ്കുള്ളത്. ബാക്കി 50% നാം വളരുന്ന സാഹചര്യങ്ങളാണ് തീരുമാനിക്കുന്നത്. ഐ.ക്യു 50 ശതമാനത്തിലധികം ജനിതകമായി ലഭിക്കുന്നതാണ്. എന്നാൽ വ്യക്തിത്വ സവിശേഷതകളിൽ ജനിതകത്തിന്റെ പങ്ക് ഏകദേശം 40% മാത്രമാണ്. അതായത് ബാക്കി 60 ശതമാനവും നമ്മൾ ഇടപെടുന്ന സമൂഹവും സാഹചര്യങ്ങളും രൂപപ്പെടുത്തുന്നതാണ്.
സംസ്‌കാരം നമ്മുടെ തലച്ചോറിന്റെ ഘടനയെപ്പോലും സ്വാധീനിക്കുന്നു. നിങ്ങൾ തായ്‌വാനിലാണ് വളർന്നതെങ്കിൽ നിങ്ങളുടെ തലച്ചോർ ഇപ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുമായിരുന്നെന്ന് തായ്‌വാൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റായ ചിംഗ്-യു ഹുവാങ് പറയുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ആളുകൾ കൂടുതൽ വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുമ്പോൾ, ജപ്പാൻ പോലുള്ള കിഴക്കൻ രാജ്യങ്ങളിൽ കുടുംബത്തിനും സമൂഹത്തിനും ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. തായ്‌വാനിലെ കുട്ടികൾ ഇംഗ്ലണ്ടിലെ കുട്ടികളെ അപേക്ഷിച്ച് മാതാപിതാക്കളെ അനുസരിക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.
2022ൽ 22 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഇന്ത്യ, ജർമ്മനി ഫ്രാൻസ്, ചൈന ഇവിടങ്ങളിലെ ആളുകൾ കൂടുതൽ അച്ചടക്കമുള്ളവരും ചിട്ടയുള്ളവരുമാണെന്നാണ്. കാനഡ, ന്യൂസിലാൻഡ്, യു.കെ, നോർവേയിലെ ആളുകൾ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ കൂടുതൽ താല്പര്യമുള്ളവരും മനോഹരമായ പെരുമാറ്റമുള്ളവരുമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. നിങ്ങൾ സംസാരിക്കുന്ന ഭാഷ നിങ്ങളുടെ ചിന്താരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന്, ഒരു വിദേശ രാജ്യത്താണ് നിങ്ങൾ വളർന്നതെങ്കിൽ നിങ്ങളുടെ മൂല്യങ്ങൾ, ഭക്ഷണരീതി, വസ്ത്രധാരണം എന്നിവ അവിടുത്തെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.