ചെറുതോണിയിലൂടെ സാഹസിക യാത്ര ചെയ്യാം; വിസ്യക്കാഴ്ചകള് കാണാം
അജ്മാന്റെ വിസ്മയക്കാഴ്ച്ചകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് സ്വാഭാവിക ആവാസ വ്യവസ്ഥകൾ ആസ്വദിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ട ഇക്കോ - ടുറിസം പദ്ധതി കേന്ദ്രമായ അജ്മാന് അല്‍ സോറ. പത്തു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍കാടിന് ചുറ്റും മനോഹരമായ ജാലാശയമാണ്. ഇതിനോട് ചേര്‍ന്ന് പിങ്ക് ഫ്ലേമിംഗുകൾ ഉൾപ്പെടെ പ്രാദേശിക, ദേശാടന പക്ഷികളുടെ സാന്നിധ്യം. ഇതിനിടയിലൂടെ ചെറുതോണിയില്‍ തുഴഞ്ഞ് ഒരു സാഹസിക യാത്ര മനോഹര അനുഭവമായിരിക്കും. വിനോദ സഞ്ചാരികള്‍ക്ക് വിസ്മയിപ്പിക്കുന്ന അനുഭൂതി പകര്‍ന്നു നല്‍കുന്ന ഇടമാണിത്. കുട്ടികളും കുടുംബവുമായി ഇവിടെയെത്തി കണ്ടല്‍കാടുകള്‍ക്കിടയിലൂടെയുള്ള ഒരിക്കലെങ്കിലും യാത്ര ചെയ്തവര്‍ക്ക് മറക്കാനാകാത്ത അനുഭവം സമ്മാനിക്കുകയാണ് അല്‍ സോറയിലെ ഈ ചെറുതോണി യാത്ര.
വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വൈജ്ഞാനിക ഉല്ലാസം ഉദ്ദേശിച്ച് ഇവിടെ എത്തുന്നവരുണ്ട്. മുൻ പരിചയമില്ലാത്തവര്‍ക്കും ഇവിടെയെത്തി സാഹസിക യാത്ര ആസ്വദിക്കാം. 2 മണിക്കൂർ യാത്രക്ക് 4 മുതൽ12 വരെ വയസുള്ള കുട്ടികള്‍ക്ക് ഒരു ടിക്കറ്റ് നിരക്കും അതിനു മുകളിലുള്ളവര്‍ക്ക് പ്രത്യേക നിരക്കുമാണ് ഈടാക്കുന്നത്. യാത്ര ചെയ്യുന്നതിന് മുമ്പ് പൂർണ വിവരങ്ങളടങ്ങുന്ന രജിസ്ട്രേഷന്‍ ആവശ്യമാണ്.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സുരക്ഷാ ജാക്കറ്റ് അടക്കമുള്ളവ നല്‍കും. 1 ദശലക്ഷം ചതുരശ്ര മീറ്ററിലധികമുള്ള പ്രകൃതിദത്ത തണ്ണീർത്തടത്തിലൂടെയുള്ള യാത്രയില്‍ വിത്യസ്ത പക്ഷികളെ കാണാം. കോവിഡ് മാനദണ്ഡം അനുസരിച്ച് മാസ്ക് ധരിച്ചിരിക്കണം എന്ന നിര്‍ബന്ധനമുണ്ട്. യാത്രക്കായി എത്തുന്നവര്‍ നീന്താന്‍ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചിരിക്കണം. മൂർച്ചയുള്ള ഇത്തളുകളില്‍ നിന്ന് പരിരക്ഷിക്കുന്നതിന് വാട്ടർ ഷൂസ് അല്ലെങ്കിൽ പഴയ പരിശീലന ഷൂകൾ പോലുള്ള കരുതണം. കുടിവെള്ളം, തൊപ്പി, സണ്‍ ഗ്ലാസ് തുടങ്ങിയവ കരുതുന്നത് നല്ലതായിരിക്കുമെന്നും നിര്‍ദേശിക്കുന്നുണ്ട്.
പ്രകൃതിയുടെ ശ്വാസകോശമായ കണ്ടല്‍ക്കാടുകല്‍ക്കിടയിലൂടെയുള്ള ഈ യാത്ര ഏതൊരു സഞ്ചാരിക്കും പുത്തന്‍ അനുഭവമായിരിക്കും സമ്മാനിക്കുക. പക്ഷി നിരീക്ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടും അജ്മാനിലെ ഈ ചെറുതോണി യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.