അബൂദബി ലോകോത്തര നഗരമെന്ന് അവകാശപ്പെടുന്നത് വെറും വാക്കല്ല. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും വേറിട്ടതും ഗുണകരവുമായ സാധ്യതകളെ തങ്ങളുടേതുകൂടിയാക്കുക എന്ന ഭരണാധികാരികളുടെ തീവ്രമായ ആഗ്രഹത്തിന്റെ സാക്ഷാല്‍ക്കാരം കൂടിയുണ്ട് അതിനു പിന്നില്‍. ആഗോളതലത്തില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന, അബൂദബി എമിറേറ്റിലെ യാസ് ഐലന്‍ഡില്‍ സമുദ്ര ശാസ്ത്ര ഗവേഷണത്തിനു മാത്രമായൊരു കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണിപ്പോള്‍.
യാസ് സീവേള്‍ഡ് റിസര്‍ച് ആന്‍ഡ് റെസ്ക്യു അബൂദബിയെന്നാണ് ഈ കേന്ദ്രത്തിന്റെ പേര്. വിദഗ്ധരായ സമുദ്ര ശാസ്ത്രജ്ഞരും വെറ്ററിനേറിയന്മാരും അനിമല്‍ കെയര്‍ പ്രഫഷനല്‍സും മറൈന്‍ അനിമല്‍ റെസ്ക്യൂ വിദഗ്ധരുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കേന്ദ്രം. സമുദ്ര വന്യജീവിതത്തെക്കുറിച്ചും ആവാസ വ്യവസ്ഥയെക്കുറിച്ചും പരിസ്ഥിതി വ്യവസ്ഥയെക്കുറിച്ചുമെല്ലാം പൊതുജനങ്ങളെ ഉദ്ബോധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. അമേരിക്കയിലാണ് ദ ഗ്ലോബല്‍ സീ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് റെസ്ക്യുവിന്റെ ആസ്ഥാനം. യു.എസിനു പുറത്തുള്ള ആദ്യ കേന്ദ്രമാണ് യാസ് വേള്‍ഡില്‍ തുറന്നിരിക്കുന്നത്. ആഗോളതലത്തില്‍ സമുദ്ര ജീവി സംരക്ഷണത്തിനും റെസ്ക്യൂ, ശാസ്ത്രീയ പഠനത്തിനുമായി 60ഓളം വര്‍ഷം മുമ്പാണ് യു.എസില്‍ സീവേള്‍ഡിനു തുടക്കം കുറിച്ചത്.
8602 ചതുരശ്ര മീറ്ററിലാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ഡ്രൈ ലാബുകളും ഒരു പരീക്ഷണ വെറ്റ് ലാബും കൂടാതെ സമുദ്ര സംസ്കാര കേന്ദ്രവും, ഗവേഷണ ലാബുകളും ഓഡിറ്റോറിയവും ക്ലാസ്റൂമുകളും ഈ കേന്ദ്രത്തിലുണ്ട്. കടല്‍ പാമ്പുകള്‍ മുതല്‍ വലിയ സമുദ്ര ജീവികളും കടല്‍ പക്ഷികളും അടങ്ങുന്ന പ്രാദേശിക സമുദ്ര വന്യ ജീവികളെ ഈ കേന്ദ്രത്തില്‍ പരിപാലിക്കും. ഇവയെ കൈകാര്യം ചെയ്യാന്‍ അത്യാധുനിക ഉപകരണങ്ങളും റെസ്ക്യൂ ബോട്ടുകളും വെറ്ററിനറി ആശുപത്രിയുമൊക്കെ കേന്ദ്രത്തിലുണ്ട്. അറേബ്യന്‍ ഗള്‍ഫിലെ പരിക്കേറ്റതും സുഖമില്ലാത്തതും അനാഥരായതുമായ സമുദ്രജീവികളെയാണ് ഇവര്‍ റെസ്ക്യൂ ചെയ്യുക. ഇവയെ പുനരധിവസിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിച്ച ശേഷം അവയുടെ യഥാര്‍ഥ ആവാസവ്യവസ്ഥയിലേക്ക് മടക്കി അയയ്ക്കുകയും ചെയ്യും. ഏഴും എട്ടും മീറ്റര്‍ നീളമുള്ള രണ്ട് കസ്റ്റം മെയിഡ് റെസ്ക്യൂ ബോട്ടുകള്‍, വഞ്ചികള്‍, 4 x 4 ട്രക്കുകള്‍, 25 റെസ്ക്യൂ കുളങ്ങള്‍, പതോളജി ലാബ് എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്കായി ശില്പശാലകളും നടത്തും. ഗവേഷണ കേന്ദ്രത്തിലെ വിദ്യാഭ്യാസ വകുപ്പാണ് ഈ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുക. മുതിര്‍ന്ന മറൈന്‍ ഗവേഷകരെ പങ്കെടുപ്പിച്ച് സെമിനാറുകളും ശാസ്ത്ര സംഭാഷണങ്ങളുമൊക്കെ നടത്തും. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളെ സമുദ്ര ശാസ്ത്രത്തില്‍ പഠനം നടത്താന്‍ പ്രേരിപ്പിക്കുക, വരും തലമുറയില്‍ നിന്ന് സമുദ്ര ഗവേഷകരെ വളര്‍ത്തിയെടുക്കുക എന്നിവയും കേന്ദ്രത്തിന്റെ ലക്ഷ്യങ്ങളാണ്. സന്ദര്‍ശകരെ കടലിന്റെ അടിയില്‍ കൊണ്ടുപോയി കാണിക്കുന്ന അബൂദബിയിലെ മെഗാ തീം പാര്‍ക്കാണ് സീ വേള്‍ഡ് അബൂദബി. ജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയ്ക്ക് സമാനമാണ് അബൂദബി സീവേള്‍ഡില്‍ സജ്ജമാക്കുന്നത്. ഭൂമിയിലെ ജീവിതം സമുദ്രത്തിലെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് സീവേള്‍ഡ് അബൂദബി വരച്ചുകാട്ടുന്നുണ്ട്.
183000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയിരിക്കുന്ന തീംപാര്ക്കിന് അഞ്ച് ഇന്‍ഡോര്‍ തലങ്ങളുണ്ട്. 58 ദശലക്ഷം ലിറ്റര്‍ വെള്ളം തീം പാര്‍ക്കില്‍ ഉള്‍ക്കൊള്ളും. മേഖലയിലെ ഏറ്റവും വലുതും അനേക സമുദ്രജീവികളാല്‍ സമ്പന്നവുമായ അക്വേറിയമാണിത്. സ്രാവുകള്‍ അടക്കം 150ലേറെ സമുദ്രജീവികളാണ് സീവേള്‍ഡിന്റെ ആകര്‍ഷണീയത്. ഇതിനു പുറമേ നൂറുകണക്കിന് പക്ഷികളുമുണ്ട്. സീ വേള്‍ഡ് അബൂദബി മേഖലയിലെ ആഗോള സമുദ്രജീവിത അറിവ് സംബന്ധമായി പുത്തന്‍ ഏട് തന്നെ രചിക്കുമെന്നാണ് മിറാല്‍ ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് വ്യക്തമാക്കുന്നത്. സമുദ്ര ജീവി സംരക്ഷണം, സമുദ്ര ഗവേഷണം, ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കായി ലോകത്തിലെ ഏറ്റവും വലുതും വിപുലവുമായ സൗകര്യമാണ് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.