???? ?????? ????

ഇന്ന് ലോക ജലദിനം: ദുബൈയിലുണ്ട് ജലസംരക്ഷണത്തിെൻറ ഒഴുകുന്ന മാതൃക

ദുബൈ: അങ്ങ് നാട്ടിൽ പാടങ്ങളും തോടുകളും നികത്തി നിർമ്മിച്ച കൺവെഷൻ സെൻററിലും മറ്റുമിരുന്ന് പരിസ്ഥിതി സംരക്ഷണം പ്രസംഗിക്കുന്നവർക്ക് പറഞ്ഞുകൊടുക്കാൻ ജല സംരക്ഷണത്തിെൻറ ഉത്തമ മാതൃകയുണ്ട് ദുബൈയിൽ. കണ്ണിനും മനസിനും കുളിർമ്മയേകി ഒഴുകുന്ന ദുബൈ വാട്ടർ കനാൽ. അതിെൻറ കഥ ഇങ്ങനെയാണ്. പണ്ടു പണ്ട് ദുബൈ നഗരം അഭിവൃദ്ധിയിലേക്ക് പടവുകള്‍ കയറുന്ന കാലത്ത് ഒരു ചെറിയ തോട് നികത്തേണ്ടിവന്നു. ആ തോടിലൂടെ ജലഗതാഗതം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒഴുക്കുണ്ടായിരുന്നു. 

നിറയെ റൗണ്ടെ ബൗട്ടുകളുണ്ടായിരുന്ന പണ്ടത്തെ ദുബൈ, അബൂദബി ഹൈവേയുടെ ഓരത്തുകൂടെയായിരുന്നു അതിന്‍െറ പോക്ക്. കടലുമായി ചെറിയ ചങ്ങാത്തം ഉണ്ടായിരുന്നതുകൊണ്ട് മത്സ്യങ്ങളുമുണ്ടായിരുന്നു. അതിനെ ചൂണ്ടയിട്ട് പിടിക്കാന്‍ പ്രവാസികളും സ്വദേശികളും എത്തി. കാലം പാഞ്ഞപ്പോള്‍ ബുര്‍ജ് ഖലീഫയും മെട്രോയും ട്രാമും ആകാശം തൊടുന്ന നിരവധി വിസ്മയങ്ങളും ദുബൈയില്‍ ഉയര്‍ന്നു. ഈ ഉയര്‍ച്ചക്കിടയിലും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മഖ്തൂം ചിന്തിച്ചുകൊണ്ടിരുന്നത് പണ്ട് തെൻറ പൂര്‍വികര്‍ നികത്തിയ ആ തോടെങ്ങനെ വീണ്ടെടുക്കും എന്നതായിരുന്നു. ഭരണ നൈപുണ്യത്തോടൊപ്പം മനസ്സ് നിറയെ കവിതയും പ്രകൃതിസ്നേഹവും കൊണ്ട് നടക്കുന്ന അദ്ദേഹത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല.

മനസ്സിലൂടെ ദുബൈ കനാല്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു. ദുബൈ രാജകുടുംബത്തിെൻറ തറവാട് നില്‍ക്കുന്ന ഷിന്ദഗയില്‍നിന്ന് തുടങ്ങി റാസല്‍ഖോര്‍ പക്ഷിസങ്കേതത്തില്‍ അവസാനിക്കുന്ന, കണ്ടല്‍കാടിെൻറ കുളിർ പരന്നുകിടക്കുന്ന ജലാശയത്തെ അറബ്യന്‍ ഉള്‍ക്കടലുമായി ബന്ധപ്പെടുത്തുന്ന കനാല്‍ പദ്ധതിയാണ് ശൈഖ് മുഹമ്മദിെൻറ മനസ്സില്‍ ജലകവിതയായി പിറന്നത്. അങ്ങനെ 2.7 ദശലക്ഷം ചെലവഴിച്ച് ദുബൈ സര്‍ക്കാര്‍ 3.2 കിലോമീറ്റര്‍ ജലപാത യാഥാർഥ്യമാക്കി.

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് ഒരു വിളിപ്പാടകലെ കൂടിയാണ് പുതിയ കനാല്‍ പോകുന്നത്. പരമ്പരാഗത ഗ്രാമമായ ഷിന്ദഗയെ തൊട്ടുതലോടി ആരംഭിക്കുന്ന കനാല്‍ ലോകാദ്ഭുതങ്ങള്‍ മേളിക്കുന്ന സബീല്‍ ജില്ലയിലൂടെ ഒഴുകുന്നു. തുന്നാരം കിളികളും ദേശാടനപക്ഷികളും പറന്നുല്ലസിക്കുന്ന സഫാ ഉദ്യാനത്തിലൂടെ കടന്ന് ബുര്‍ജുല്‍ അറബിനും മദീനത്ത് ജുമേരക്കും ഏറെ അകലെയല്ലാതെയാണ് അറേബ്യന്‍ ഉള്‍ക്കടലിലെത്തുന്നത്. ഇടതടവില്ലാതെ വാഹനങ്ങള്‍ പായുന്ന ശൈഖ് സായിദ് റോഡ്, അല്‍ വാസല്‍, ജുമേര റോഡുകളുടെ മധ്യത്തിലൂടെ വേണമായിരുന്നു കനാലിനെ കടലിലേക്ക് ആനയിക്കാന്‍.

ശൈഖ് സായിദ് റോഡിലും മറ്റും ഘട്ടംഘട്ടമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പാലങ്ങള്‍ പൂര്‍ത്തിയാക്കി. മനോഹരങ്ങളായ അഞ്ച് നടപ്പാലങ്ങള്‍ ഇതിലുണ്ട്. ഗതാഗതത്തിനായി നിര്‍മിച്ച അഞ്ച് പാലങ്ങള്‍ വേറെയും. നടപ്പാലങ്ങളില്‍ ദീപാലങ്കാരങ്ങളുടെ മയൂഖ നടനം. സപ്തവര്‍ണങ്ങളുടെ തിരയാട്ടം. പാലത്തില്‍നിന്ന് പലവര്‍ണങ്ങളിലൂടെ ജലം കായലിലേക്ക് വീഴുന്ന കാഴ്ച കാണേണ്ടതുതന്നെ. നേര്‍ത്ത സംഗീതത്തില്‍ ഏഴ് നിറങ്ങളില്‍ വെള്ളം നടത്തുന്ന കുടമാറ്റം കാണാന്‍ ദിനംപ്രതി ആയിരങ്ങളെത്തുന്നു.  കനാലിെൻറ തീരത്തെ നടപ്പാതക്കുമുണ്ട് ഏഴഴക്. യന്ത്രവേഗമാര്‍ന്ന പ്രദേശത്തെ വളരെ വേഗം ദുബൈ ഒരു ജൈവ സംഗീത സ്വര്‍ഗമാക്കി. ഇപ്പോൾ ദേശാടന പക്ഷികള്‍ കനാലോരത്ത് വിരുന്നെത്തുന്നു. മനുഷ്യനും പക്ഷികള്‍ക്കും കണ്ണില്‍പ്പെടാത്ത അസംഖ്യം ജീവജാലങ്ങള്‍ക്കും ഉല്ലസിക്കാന്‍ ദുബൈ തീര്‍ത്ത സ്വര്‍ഗമാണ് ഇന്ന് ഈ കനാല്‍. 

Tags:    
News Summary - world water day-dabai-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.