നിശ്ചയദാര്‍ഢ്യത്തിന്‍െറ  വിജയഗാഥയായി ജിലു

തേക്കടിയില്‍ നിന്ന് വീശുന്ന നനവാര്‍ന്ന കാറ്റിന്‍െറ ചോട്ടിലിരുന്ന് ഒരു ഒമ്പതുകാരി പതിവായി ഒരു സ്വപ്നം കാണാറുണ്ടായിരുന്നു. ഇടുക്കി ജില്ലയിലെ കുമളി എന്ന കൊച്ചു ഗ്രാമത്തിലിരുന്ന് അവള്‍ കണ്ട സ്വപ്നം വലുതായാല്‍ എയര്‍ഹോസ്റ്റസാകണം. കുമളിയുടെ ആകാശത്ത് കൂടെ ഇടക്ക് എപ്പോഴോ പോകുന്ന വിമാനത്തെ നോക്കി അവള്‍ ഏറെ നേരം നില്‍ക്കും. അതില്‍ താനുമുണ്ടെന്ന് മനസിനോട് പറഞ്ഞ് ചിരിക്കും. ജിലു ജോസഫ് എന്ന കവയിത്രിയെയും ഗാനരചയിതാവിനെയും അഭിനേത്രിയെയും എയര്‍ഹോസ്റ്റസിനെയും പാകപ്പെടുത്തിയത് മനസിന്‍െറ ഉറച്ച തീരുമാനങ്ങളായിരുന്നു. സ്വന്തം മനസാക്ഷിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് കാത്ത് നില്‍ക്കാതെ ചെയ്യുന്നതാണ് ജിലു ജോസഫിന്‍െറ വിജയത്തിന്‍െറ കാതല്‍. നല്ല ലക്ഷ്യങ്ങളുമായി ഇറങ്ങുമ്പോള്‍ സ്ത്രീയാകട്ടെ പുരുഷനാകട്ടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പലപ്പോഴും വീണെന്ന് വരാം. എന്നാല്‍ എത്ര തന്നെ വീണാലും അവിടെ നിന്ന് എണീറ്റ് തുടരുക എന്നതാണ് ജിലുവിന്‍െറ വിജയരഹസ്യം. അതിന് ആദ്യമായി വേണ്ടത് അയ്യോ ഞാനൊരു സ്ത്രീയാണല്ളോ എന്ന ചിന്താഗതി മാറ്റുകയാണ്.  വേര്‍തിരിവുകള്‍ സ്വയം ഉണ്ടാക്കുന്ന പ്രവണ മാറണം. അത് സ്വയം ഇല്ലതാക്കുമ്പോള്‍ സമൂഹത്തിന്‍െറ ഇടയില്‍ നിന്നു തന്നെ ആ വേര്‍തിരിവ് മാറികിട്ടുമെന്നാണ് സ്വന്തം ജീവിതം പഠിപ്പിച്ചത്. ഈ വനിതാദിനത്തില്‍ ജിലുവിന് മറ്റുള്ളവര്‍ക്ക് പകരാനുള്ളതും ഇത് തന്നെയാണ്. 

എയര്‍ ഹോസ്റ്റസിലേക്കുള്ള വഴി
പന്ത്രണ്ടാം ക്ളാസില്‍ പഠിക്കുന്ന സമയത്ത് തൊട്ടടുത്തുള്ള ഇന്‍റര്‍നെറ്റ് കഫേയില്‍ വന്നിരുന്ന് വിമാന ജോലികളുടെ സാധ്യതകള്‍ തിരക്കുന്ന കുട്ടിയെ അവിടെയുള്ളവര്‍ അദ്ഭൂതത്തോടെ നോക്കി നില്‍ക്കുമായിരുന്നു. ആ നോട്ടത്തിനിടയിലാണ് റാക് എയര്‍വേയ്സ് തുടങ്ങുന്നുവെന്നും അതിലേക്ക് എയര്‍ഹോസ്റ്റസുമാരെ കോഴിക്കോട് വെച്ച് തെരഞ്ഞെടുക്കുന്നു എന്നുള്ള വാര്‍ത്ത കണ്ണില്‍പ്പെട്ടത്. കഫേയിലുള്ളവരുടെ സഹായത്തോടെ അപേക്ഷ അയച്ചു. അഭിമുത്തിന് വിളി വന്നു. അങ്ങനെ മലകളുടെ സ്വന്തം നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു. ആദ്യമായി വിമാനത്താവളം കാണുന്നത് ഇന്‍റര്‍വ്യുവിന് പോയപ്പോളായിരുന്നു. 2008ല്‍ റാക് എയര്‍വേയ്സില്‍ ജോലിക്ക് പ്രവേശിക്കുമ്പോള്‍ ജിലുവിന് പ്രായം 18. റാക് എയര്‍വേയ്സ് നിറുത്തിയപ്പോള്‍ ഫൈ്ള  ദുബൈയിലേക്ക് മാറി. നൂറോളം രാജ്യങ്ങളില്‍ ജോലിയുടെ ഭാഗമായി സഞ്ചരിച്ചു. പിന്നിട് ഈ രാജ്യങ്ങളിലേക്ക് സ്വന്തം നിലയിലും യാത്ര നടത്തി. ആഫ്രിക്കയിലൂടെ തെരുവിലൂടെ രാവും പകലും നടന്ന അനുഭവത്തില്‍ കയ്പ്പേറിയ യാതൊന്നുമില്ല. അവരെപ്പോലെ അവരിലൊരാളായി, കുശലം പറഞ്ഞ് നടക്കും അപ്പോള്‍  വേര്‍തിരിവ് അകന്ന് പോകുകയും താനും അവിടുത്തുകാരിയായി മാറുകയും ചെയ്യുന്നു. 

കവിതയുടെ പെരുമഴക്കാലം
പഠനകാലത്ത് കവിത എഴുത്തുണ്ടായിരുന്നില്ല. ഗള്‍ഫ് ജീവിതം തുടങ്ങിയതോടെയാണ് മനസില്‍ കവിത പെയ്യാന്‍ തുടങ്ങിയത്. കവിത വായനയാണ് ജിലുവിലെ കവയിത്രിയെ പുറത്തെടുത്തത്.  സ്വന്തമായി ബ്ളോഗ് തുടങ്ങി. നിരവധി വായനക്കാരെ കിട്ടി. അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചു. 2012-13 കാലഘട്ടത്തില്‍ മൂന്ന് കവിത സമാഹാരങ്ങള്‍ പുറത്തിറക്കി.  നാലാമത്തെ പുസ്തകം ഏറെ തയ്യാറെടുപ്പുകളിലൂടെ മാത്രമെ ഇറക്കൂ എന്ന നിശ്ചയത്തിലാണ് ജിലു.

പാട്ടിന്‍െറ പാലാഴി തീരത്തേക്ക്
ഷാര്‍ജയില്‍ ഒരു കൂട്ടായ്മ ഒരുക്കിയ പരിപാടിയില്‍ സ്വന്തം കവിത ചൊല്ലി കഴിഞ്ഞപ്പോള്‍ ചിലരത്തെി. തങ്ങളുടെ അടുത്ത ആല്‍ബത്തിലേക്ക് ഒരുപാട്ടെഴുതാമോ എന്ന് ചോദിച്ചു. പാട്ടെഴുത്തില്‍ മുന്‍ പരിചയമില്ലായിരുന്നുവെങ്കിലും സമ്മതിച്ചു. നിളയെ കുറിച്ച് മനോഹരമായൊരു പാട്ടെഴുതി. കൂതറ എന്ന സിനിമയിലേക്ക് സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ ഒരു കവിത തിരക്കുന്നുണ്ടായിരുന്നു അപ്പോള്‍. ആല്‍ബത്തിന്‍െറ സംവിധായകനാണ് ജിലുവിനെക്കുറിച്ച് സുന്ദറിനോട് പറഞ്ഞത്. അങ്ങനെ ആദ്യമായി സിനിമക്ക് വേണ്ടി എഴുതി. പിന്നിട് മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച 'ലൈല ഓ ലൈലക്ക'് വേണ്ടി എഴുതി. രണ്ട് പെണ്‍കുട്ടികള്‍, സത്യാ, കെയര്‍ ഓഫ് സൈറാബാനു തുടങ്ങിയവയിലും ജിലുവിന്‍െറ പാട്ടുകളുണ്ട്. കവിതയില്‍ സ്വന്തം ഇഷ്ടം അടയാളപ്പെടുത്താം. എന്നാല്‍ പാട്ടില്‍ അത് പറ്റില്ല. പലഘടകങ്ങളും നിറഞ്ഞതാണ് പാട്ട്. ഒരു കവിത എഴുതിയതിനെക്കാള്‍ ആയിരമിരട്ടി സംതൃപ്തി ഒരു പാട്ടെഴുതുമ്പോള്‍ കിട്ടുന്നതായി ജിലു പറഞ്ഞു.

ജിലുവിന്‍െറ സ്വര്‍ഗരാജ്യം
വിനീത് ശ്രിനിവാസന്‍ സംവിധാനം ചെയ്ത ‘ജേക്കബിന്‍െറ സ്വര്‍ഗ രാജ്യ’മാണ് ജിലുവിന്‍െറ ആദ്യ സിനിമ. അജുവര്‍ഗീസിന്‍െറ ഭാര്യയായിട്ടാണ് വേഷമിട്ടത്. ദുബൈയില്‍ ചിത്രീകരിച്ച ഈ പടത്തിലേക്ക് നിശ്ചയിച്ച പെണ്‍കുട്ടിക്ക് പെട്ടെന്ന് വന്ന തടസമാണ് ജിലുവിന്‍െറ ചലച്ചിത്ര പ്രവേശനത്തിന് പാല് കാച്ചിയത്. വിനീത് ശ്രിനിവാസന്‍ നായകനായ എബിയാണ് ജിലുവിന്‍െറ രണ്ടാമത്തെ സിനിമ. മറ്റ് ചിലസിനിമകളിലേക്ക് ചാന്‍സുകള്‍ വന്നിട്ടുണ്ട്.

10,000 അടിയില്‍ നിന്നൊരു ചാട്ടം
ഫൈ്ള ദുബൈയില്‍ ജോലിക്ക് കയറിയ കാലം തൊട്ടെ ജിലുവിന്‍െറ മനസിലുള്ള മോഹമാണ് ആകാശച്ചാട്ടം. ഇതിനുള്ള അവസരം ലഭിച്ചത് കഴിഞ്ഞ ജനുവരിയിലായിരുന്നു. ദുബൈ സ്കൈ ഡൈവില്‍ പങ്കെടുത്ത് 10,000 അടി ഉയരത്തില്‍ നിന്നുള്ള സാഹസിക ചാട്ടത്തിന്‍െറ ഹരം ഇന്നും പോയിട്ടില്ല ജിലുവിന്‍െറ മനസില്‍ നിന്ന്. ആകാശം ചാട്ടം കഴിഞ്ഞിറങ്ങി ചിരിയോട് ചിരിയുമായി നില്‍ക്കുന്ന ജിലുവിനെ അദഭുതത്തോടെയാണ് അവിടെയുള്ളവര്‍ കണ്ടത്. ഈ സാഹസിക ചാട്ടത്തില്‍ പങ്കെടുത്ത ഏക മലയാളി വനിത ജിലുവാണെന്നാണ് അറിവ്. 

ഉണങ്ങാത്ത മുറിവ്
2016 മാര്‍ച്ച് 19 ജിലുവിന്‍െറ വേദനയാണ്. അന്നാണ് ഫൈ്ള  ദുബൈയുടെ ബോയിങ് 737 വിമാനം തെക്കന്‍ റഷ്യയിലെ റുസ്തോവ് ഓണ്‍ ഡോണ്‍ നഗരത്തില്‍ ലാന്‍ഡിങിനിടെ തകര്‍ന്ന് 55 യാത്രക്കാരടക്കം 62 പേര്‍ മരിച്ചത്. നിരവധി തവണ ഈ റൂട്ടിലൂടെ ജിലുവും പറന്നിട്ടുണ്ട്. ഈ ദുരന്തത്തില്‍ രണ്ട് മലയാളികളും മരിച്ചിരുന്നു. പെരുമ്പാവൂര്‍ വെങ്ങോല ബഥനിപ്പടിക്കു സമീപം ചാമക്കാലായില്‍ മോഹനന്‍െറ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു(27) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് ജിലുവും ഇവരും ഒരേ സീറ്റിലിരുന്നാണ് ദുബൈയിലേക്ക് വന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തോട് വലിയ മതിപ്പാണ് ജിലുവിന്. അത് കൊണ്ടാണ് ഏത് സ്വര്‍ഗം വന്ന് വിളിച്ചാലും ഫൈ്ള ദുബൈ വിട്ട് പോകില്ല എന്ന് ജിലു പറയുന്നത്.  നിഴല്‍പ്പോലെ ഏപ്പോഴും ഒരു കാമറ ജിലുവിന്‍െറ പക്കലുണ്ടാകും. 

Tags:    
News Summary - women's day 2017 special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.