അബൂദബി: അനുമതിയില്ലാതെ മറ്റൊരു യുവതിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സ്വകാര്യത ലംഘിച്ച യുവതിക്ക് 50000 ദിര്‍ഹം പിഴ ചുമത്തി അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി. യുവതിയുടെ പ്രവൃത്തി മൂലം തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്കും മാനഹാനിക്കും പകരമായി ഒരുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരത്തുക നല്‍കുന്നതു വരെ ഈ തുകയുടെ നിയമാനുസൃത പലിശയും കോടതിച്ചെലവും യുവതി ആവശ്യപ്പെട്ടു.
ആദ്യം ക്രിമിനല്‍ കേസ് നല്‍കുകയും ഈ കേസില്‍ പരാതിക്കാരിക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരേ കോടതി അമ്പതിനായിരം ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തിരുന്നു. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്യാന്‍ വിധിച്ച കോടതി മൂന്നുമാസത്തേക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പ്രതിയെ വിലക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പരാതിക്കാരി സിവില്‍ കേസ് ഫയല്‍ ചെയ്തത്. ഉള്ളടക്കം വ്യാപകമായി ഷെയര്‍ ചെയ്യാനും പ്രചരിപ്പിക്കാനും കഴിയുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ സ്വഭാവം കാരണം അനധികൃതമായി തന്‍റെ ചിത്രം യുവതി പ്രസിദ്ധീകരിച്ചത് പരാതിക്കാരിയെ മാനസിക വേദനിപ്പിച്ചുവെന്നും അപമാനിതയാക്കിയെന്നും എന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യതയുടെ ലംഘനത്തിന്‍റെ സ്വഭാവവും അതിന്‍റെ ഫലമായുണ്ടാകുന്ന ധാര്‍മിക നാശനഷ്ടങ്ങളും കണക്കിലെടുക്കുമ്പോള്‍, 50,000 ദിര്‍ഹം ന്യായവും ആനുപാതികവുമായ നഷ്ടപരിഹാരമാണെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.