‘ഖൈല ജവാസാ’ത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചവരെ ആദരിക്കാനായി ജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്
ദുബൈ: പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി ജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച ‘ഖൈല ജവാസാത്ത് ദുബൈ’ പ്രോഗ്രാം ശ്രദ്ധേയമായി. റമദാനിൽ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്‍ററിന് കീഴിലുള്ള ‘അൽ ഔല’ റേഡിയോ 107.4ലൂടെയും ജി.ഡി.ആർ.എഫ്.എയുടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പരിപാടിയുടെ സന്ദേശം 57 ദശലക്ഷം പേരിലേക്ക് എത്തി.
ജി.ഡി.ആർ.എഫ്.എ ദുബൈ, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്‍റർ, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ആംബുലൻസ്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) തുടങ്ങി 28ലധികം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഉന്നത മേധാവികൾ പ്രോഗ്രാമിൽ സംസാരിച്ചു.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, സമൂഹത്തിൽ നല്ല മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഈ പങ്കാളിത്തത്തിലൂടെ കൈവരിക്കാനായെന്ന് ജി.ഡി.ആർ.എഫ്.എ ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുത്തവർക്ക് കാറുകൾ അടക്കമുള്ള വിവിധ സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു. ഖൈല പ്രോഗ്രാമിന് പിന്നിൽ പ്രവർത്തിച്ച ടീമുകളെ കഴിഞ്ഞ ദിവസം ജി.ഡി.ആർ.എഫ്.എ മുഖ്യ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്‍റർ സി.ഇ.ഒ അബ്ദുല്ല ബിൻ ദൽമൂക്ക്, ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ അസി. ഡയറക്ടർമാർ, വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ, പങ്കാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2026 സീസണിലെ പ്രധാന നേട്ടങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. 2025നെ അപേക്ഷിച്ച് പ്രകടന സൂചികകളിൽ ശ്രദ്ധേയമായ വർധനവ് രേഖപ്പെടുത്തി.
ആകെ മീഡിയ റീച്ച് 57 ദശലക്ഷം കടന്ന് 129 ശതമാനം വർധിച്ചു. വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഇടപെടലുകൾ 3.96 ലക്ഷം പിന്നിട്ട് 69 ശതമാനം ഉയർന്നു. പുതിയ ഫോളോവേഴ്സിന്‍റെ എണ്ണം ഏകദേശം 6000 ആയി, 48 ശതമാനം വർധനവ് രേഖപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.