അബൂദബി: കഠിനാധ്വാനത്തിലൂടെ യു.എ.ഇയുടെ വികസന മുന്നേറ്റത്തിന്‍റെ ഭാഗമായ തൊഴിലാളികളെ ഹൃദയത്തോട് ചേർത്തുപിടിച്ച് അബൂദബി. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിന് മുന്നോടിയായി മുസഫയിലെ ലൈഫ് കെയർ ഹോസ്പിറ്റൽ സംഘടിപ്പിച്ച ‘ലേബർ ഹീറോ അവാർഡ് 2026’ വേദിയിൽ യു.എ.ഇയുടെ തൊഴിൽ മേഖലയിൽ സജീവമായ 33 പ്രവാസികൾക്ക് ആദരം.
ഇവരിൽ നാല് പേർ മലയാളികളാണ്. ബിജു ചീനക്കണ്ടി (കണ്ണൂർ), നജീബ് ഇബ്രാഹിം, അമ്പാടിക്കണ്ണൻ മണി (ഇരുവരും തിരുവനന്തപുരം സ്വദേശികൾ), മുഹമ്മദ് ബിലാൽ (കൊല്ലം) എന്നിവരാണ് അംഗീകാരത്തിനർഹരായ മലയാളികൾ. നാല്പത്തിനായിരത്തിലധികം തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നിന്ന് ലഭിച്ച 550 നോമിനേഷനുകളിൽ നിന്നാണ് അന്തിമ വിജയികളെ തിരഞ്ഞെടുത്തത്.
കണ്ണൂർ സ്വദേശിയായ ബിജു പ്രവാസം തുടങ്ങുന്നത് രണ്ട് പതിറ്റാണ്ടാണ് മുമ്പാണ്. അബൂദബി നാഷനൽ ഹോട്ടൽസിൽ ഓഫീസ് ബോയി ആയിട്ടായിരുന്നു തുടക്കം. അവിടെ നിന്ന് കഠിനാധ്വാനത്തിലൂടെ ഓരോ പടവുകളും ചവിട്ടിക്കയറിയ ബിജു ഇന്ന് അൽ ബറക ഹോൾഡിങ്സിന് കീഴിലുള്ള സഅദിയാത്ത് ഐലൻഡിലെ ഹിർമാസ് അക്കോമഡേഷൻ വില്ലേജിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസറാണ്.
ബിജുവിനൊപ്പം തന്നെ മംഗലാപുരം സ്വദേശിയായ അബ്ദുൾ ലത്തീഫും വേദിയിൽ ആദരവേറ്റുവാങ്ങി. ലുലു ഗ്രൂപ്പിൽ 15 വർഷം മുൻപ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങിയ അദ്ദേഹം ഇന്ന് നൂറുകണക്കിന് തൊഴിലാളികളുടെ ക്ഷേമം നോക്കുന്ന ക്യാമ്പ് ബോസ് എന്ന പദവിയിലാണ്. ഇന്ത്യക്ക് പുറമെ ഉഗാണ്ട, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ, ബംഗ്ലാദേശ്, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 33 തൊഴിലാളികളാണ് വേദിയിൽ ആദരിക്കപ്പെട്ടത്. മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം, അബൂദബി പൊലീസ്, അബൂദബി മുനിസിപ്പാലിറ്റി, എ.ഡി പോർട്ട്സ് ഗ്രൂപ്പിന്‍റെ ഭാഗമായ സ്റ്റാഫ് അക്കോമഡേഷൻ അതോറിറ്റി എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പുരസ്കാര ചടങ്ങ് അവിസ്മരണീയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.