പ്രതീകാത്​മക ചിത്രം

ദുബൈ: യു.എ.ഇയുടെ പുതിയ സിവിൽ ഇടപാട് നിയമപ്രകാരം നിയമപരമായ പ്രായപൂർത്തി ആകാനുള്ള പ്രായം 21-ൽ നിന്ന് 18 വയസ്സായി രാജ്യം ഔദ്യോഗികമായി കുറച്ചു. ഇതോടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദമില്ലാതെ വിപുലമായ സിവിൽ, സാമ്പത്തിക കാര്യങ്ങളിൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ 18 വയസ്സുകാർക്ക് സാധിക്കും. ജൂൺ ഒന്നുമുതലാണ്​ ചരിത്രപരമായ ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്​. 18 വയസ്സ് തികയുന്ന യുവാജനങ്ങൾക്ക്​, ഇതോടെ സാമ്പത്തിക കാര്യങ്ങളിലടക്കം വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇതുസംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമം നമ്പർ 25 (2025) ഒക്ടോബറിലാണ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.

പുതിയ നിയമപ്രകാരം 18 വയസ്സുള്ള ഒരാളെ സിവിൽ, സാമ്പത്തിക കാര്യങ്ങളിൽ പൂർണ നിയമപരമായ ശേഷിയുള്ള പ്രായപൂർത്തിയായ വ്യക്തിയായി പരിഗണിക്കും. ദൈനംദിന നിയമപരമായ ഇടപാടുകൾക്കായി അവർക്ക് ഇനി മാതാപിതാക്കളുടെയോ കോടതിയുടെയോ അനുമതി ആവശ്യമില്ല.

പുതിയ നിയമപ്രകാരം 18 വയസ്സുകാർക്ക് ലഭിക്കുന്ന അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സ്വന്തം പേരിൽ കരാറുകളിൽ ഒപ്പിടാം: ജോലി കരാറുകൾ, വീട്/ഫ്ലാറ്റ് വാടകക്കരാറുകൾ, വിദ്യാഭ്യാസ സംബന്ധമായ കരാറുകൾ എന്നിവയിൽ സ്വന്തമായി ഒപ്പിടാം.

ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം: രക്ഷിതാക്കളുടെ ഇടപെടലില്ലാതെ സ്വന്തം പണവും സാമ്പത്തിക കാര്യങ്ങളും നിയന്ത്രിക്കാനും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും സാധിക്കും.

ബിസിനസ്​ ആരംഭിക്കാം: യുവ സംരംഭകർക്ക് സ്വന്തം പേരിൽ കമ്പനികൾ സ്ഥാപിക്കാനും വാണിജ്യ പ്രവർത്തനങ്ങൾ നടത്താനും ഇനി എളുപ്പമാകും.

കോടതിയെ സമീപിക്കാം: സ്വന്തം പേരിൽ സിവിൽ കേസുകൾ ഫയൽ ചെയ്യാനും സ്വന്തമായി വക്കീലിനെ ചുമതലപ്പെടുത്താനും സാധിക്കും.

പാരമ്പര്യ സ്വത്തുക്കൾ കൈകാര്യം ചെയ്യാം: മുൻപ് 21 വയസ്സ് തികയുന്നതുവരെ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ സൂക്ഷിച്ചിരുന്ന പാരമ്പര്യ സ്വത്തുക്കൾ ഇനി 18 വയസ്സിൽ കൈപ്പറ്റാം.

വിൽപത്രം തയാറാക്കാം: മാനസികാരോഗ്യമുള്ള 18 വയസ്സുകാരന് സ്വന്തം ഇഷ്ടപ്രകാരം വിൽപത്രം തയാറാക്കാൻ നിയമപരമായ അവകാശമുണ്ട്.

റിയൽ എസ്റ്റേറ്റ്, നിക്ഷേപങ്ങൾ: സ്വതന്ത്രമായി ആസ്തികൾ വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ സാധിക്കും.

ബാങ്കിങ്ങും വായ്പകളും

ഭൂരിഭാഗം യു.എ.ഇ ബാങ്കുകളും മുമ്പുതന്നെ 18 വയസ്സുകാർക്ക് അക്കൗണ്ട് തുറക്കാൻ അനുവാദം നൽകിയിരുന്നു. എന്നാൽ, യഥാർഥ മാറ്റം വരുന്നത് കൺസ്യൂമർ ക്രെഡിറ്റിലായിരിക്കും. ‘18-നും 20-നും ഇടയിൽ പ്രായമുള്ളവർ ഒപ്പിടുന്ന പേഴ്സനൽ ലോണുകൾ, കാർ ഫിനാൻസിങ്, ഇൻസ്റ്റാൾമെന്റ് പ്ലാനുകൾ എന്നിവക്ക്​ ഇനി പൂർണ നിയമസാധുത ഉണ്ടായിരിക്കും. മുമ്പ്​ ഇത് നിയമപരമായി വ്യക്തതയില്ലാത്ത മേഖലയായിരുന്നു. കാർ വായ്​പകളുടെ കാര്യത്തിൽ, ഡ്രൈവിങ്​ ലൈസൻസ് എടുക്കാനുള്ള പ്രായം 17 ആക്കി കുറച്ച യു.എ.ഇയുടെ മുൻ തീരുമാനത്തിന് പൂരകമാണ് പുതിയ നിയമം. യുവാക്കൾക്ക് ഇനി സ്വന്തം പേരിൽ വണ്ടിയോടിക്കാനും അതിനുള്ള ലോൺ സ്വന്തമായി എടുക്കാനും സാധിക്കും’ - നിയമവിദഗ്ദ്ധനായ ഹാഷിം അൽഅഹ്ദൽ പറയുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

മറ്റ് പ്രത്യേക നിയമങ്ങൾ: നിയമപരമായ പ്രായപൂർത്തി 18 ആക്കിയെങ്കിലും, പ്രത്യേക സാമ്പത്തിക ഉൽപന്നങ്ങൾ, എമിഗ്രേഷൻ സ്പോൺസർഷിപ്പ് നിയമങ്ങൾ എന്നിവക്ക്​ അതത് വകുപ്പുകളുടെ സ്വന്തം പ്രായപരിധികൾ തുടർന്നും ബാധകമായിരിക്കും. കുട്ടികൾക്ക് 18 വയസ്സ് തികയുന്നതോടെ അവരുടെ സാമ്പത്തിക, കരാർ തീരുമാനങ്ങളിലുള്ള മാതാപിതാക്കളുടെ നിയമപരമായ നിയന്ത്രണം നഷ്ടമാകും. അതിനാൽ മുമ്പ്​ തയാറാക്കിയ വിൽപത്രങ്ങളും മറ്റ് രേഖകളും പുതുക്കേണ്ടി വന്നേക്കാം.

Tags:    
News Summary - When the legal age of majority is 18...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.