അബൂദബി: എമിറേറ്റിൽ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാൻ മികച്ച പദ്ധതി പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റിസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ്. ‘ജീവിത ക്ഷമത നയ’ത്തിന്റെ രണ്ടാം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിക്ക് 4200 കോടി ദിർഹമാണ് ചെലവ്. പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരിയുടെ ഹൃദയഭാഗങ്ങളിൽ കാറിൽ സഞ്ചരിക്കാതെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും വിധത്തിൽ നടപ്പാതകളും സൈക്ലിങ് പാതകളും നിർമിക്കും. 120 കിലോമീറ്റർ നീളത്തിലാണ് നടപ്പാത നിർമിക്കുക. കൂടാതെ 283 സൈക്ലിളിങ് ട്രാക്കുകളും വികസിപ്പിക്കും.
ജനങ്ങൾക്ക് മികച്ച ജീവിത അനുഭവം സമ്മാനിക്കുന്ന രൂപത്തിൽ സമീപ പ്രദേശങ്ങളെ സൗന്ദര്യവത്കരിക്കുകയും ചെയ്യും. നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പാതകൾക്കൊപ്പം പാർക്കുകളുടെ എണ്ണവും വർധിപ്പിക്കും. ഈ വർഷം 1200 കോടി ദിർഹം ചെലവിൽ 60ലധികം പദ്ധതികൾ പൂർത്തിയായിട്ടുണ്ട്. 200 പാർക്കുകൾ, കായിക മൈതാനങ്ങൾ, 24 സ്കൂളുകൾ, 21 പള്ളികൾ, 28 കമ്യൂണിറ്റിറ്റി മജ്ലിസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. 220 കിലോമീറ്റർ നീളത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും 200ലധികം നഗരസൗന്ദര്യവത്കരണ സംരംഭങ്ങൾ നടപ്പിലാക്കുകയും ചെയ്തതായും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
പാര്‍ക്കുകള്‍, സ്കൂളുകള്‍, മസ്ജിദുകള്‍ തുടങ്ങിയ പദ്ധതികള്‍ താമസക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം അവര്‍ക്കിടയില്‍ സാമൂഹിക ഐക്യവും ക്ഷേമവും വളര്‍ത്തുമെന്നും വിദഗ്ധര്‍ പറയുന്നു. ഒരു പ്രദേശത്ത് ലഭ്യമല്ലാത്ത സേവനങ്ങള്‍ എളുപ്പത്തില്‍ സമീപ ദേശത്ത് പോയി പ്രയോജനപ്പെടുത്തുന്ന വിധമാണ് ഈ കണക്ടിവിറ്റി പദ്ധതിയുടെ രൂപകല്‍പ്പന. പൂർണമായും പരിസ്ഥിതി സൗഹൃദപരമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജീവിതക്ഷമത പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സമീപ പ്രദേശങ്ങളുമായുള്ള സംയോജന തോത് 2023നുമുമ്പ് 67 ശതമാനമായിരുന്നെങ്കില്‍ 2025ഓടെ 81 ശതമാനമായി ഉയർന്നതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.