ഡോക്യുമെന്റ്സ് പരിശോധനാ കേന്ദ്രത്തിൽ നിന്ന്
ദുബൈ: കഴിഞ്ഞ 18 മാസത്തിനിടെ ദുബൈയിൽ 900ലേറെ വ്യാജവും കൃത്രിമമായി തിരുത്തിയതുമായ യാത്രാരേഖകൾ കണ്ടെത്തി. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സാണ് (ജി.ഡി.ആർ.എഫ്.എ) അത്യാധുനിക ഡിജിറ്റൽ പരിശോധനാ സംവിധാനങ്ങളുടെയും പരിശീലനം നേടിയ വിദഗ്ധരുടെയും സഹായത്തോടെ വ്യാജമായി
നിർമിച്ച യാത്ര രേഖകൾ പിടിക്കൂടിയത്. 2025-ലും 2026ന്റെ ആദ്യ പകുതിയിലുമായാണ് 902 ക്രമക്കേടുകൾ കണ്ടെത്തിയത്. അതിർത്തി സുരക്ഷയിലും യാത്രാരേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിലും ലോകനിലവാരത്തിലുള്ള സംവിധാനമാണ് ദുബൈ വികസിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജി.ഡി.ആർ.എഫ്.എയുടെ ഡോക്യുമെന്റ്സ് ഇൻസ്പെക്ഷൻ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ. പരമ്പരാഗത രേഖാപരിശോധനാ വിഭാഗമെന്ന നിലയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഏറ്റവും മികച്ച ട്രാവൽ ഡോക്യുമെന്റ് വെരിഫിക്കേഷൻ സെന്ററാണ് ഇത്. സംശയം തോന്നുന്ന രേഖകൾ അതിവേഗം തിരിച്ചറിയാൻ സെന്ററിന് സാധിക്കും. ഒന്നര വർഷത്തിനിടെ 20,307 യാത്രാരേഖകളാണ് വിശദമായി പരിശോധിച്ചത്. പാസ്‌പോർട്ടുകൾ, പ്രിന്റഡ് വിസകൾ, ഇലക്ട്രോണിക് വിസകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
902 ക്രമക്കേടുകൾ
2025ൽ മാത്രം 15,746 യാത്രാരേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2026-ലെ ആദ്യ ആറുമാസത്തിനിടെ 4,561 രേഖകളും പരിശോധിച്ചു. ഈ കാലയളവിൽ ആകെ 902 ക്രമക്കേടുകളാണ് കണ്ടെത്തിയത്.
വ്യാജരേഖകൾ, വിവരങ്ങൾ തിരുത്തിയ രേഖകൾ, ഡിജിറ്റലായി മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2025-ൽ 689 കേസുകളും 2026-ന്റെ ആദ്യ പകുതിയിൽ 213 കേസുകളും റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയ, ജർമൻ ഫെഡറൽ പൊലീസ്, യൂറോപ്യൻ യൂനിയൻ എംബസികൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധിസംഘങ്ങൾ രേഖാ വ്യാജനിർമാണം കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യകളും പ്രവർത്തനരീതികളും പഠിക്കാൻ ഈ കേന്ദ്രം സന്ദർശിച്ചിട്ടുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമദ് അൽ മർറി പറഞ്ഞു.
80ലേറെ രാജ്യങ്ങളിലെ
പാസ്‌പോർട്ട്
വിവരശേഖരം
കേന്ദ്രത്തിന്റെ ഇലക്ട്രോണിക് ഡോക്യുമെന്റ് പരിശോധനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 80ലധികം രാജ്യങ്ങളിലെ പാസ്‌പോർട്ട് മാതൃകകൾ ഉൾപ്പെടുത്തിയ ആഗോള ഡേറ്റാബേസാണ് ഉപയോഗിക്കുന്നത്. ഇത് തുടർച്ചയായി പുതുക്കുന്നതിനാൽ ഏറ്റവും പുതിയ സുരക്ഷാ സവിശേഷതകൾ തിരിച്ചറിയാനും അത്യാധുനിക വ്യാജരേഖകൾ കണ്ടെത്താനും സാധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ജർമൻ ഫെഡറൽ പൊലീസിന്റെ ഡോക്യുമെന്റ് എക്സാമിനേഷൻ ലബോറട്ടറിയുമായി ജി.ഡി.ആർ.എഫ്.എ അടുത്ത സഹകരണം തുടരുകയാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള രേഖാ പരിശോധനാ വിദഗ്ധരെയും ഫോറൻസിക് ഡോക്യുമെന്റ് അനലിസ്റ്റുകളെയും പരിശീലിപ്പിക്കുന്നതിലാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.