ദുബൈ: യു.എ.ഇയിൽ അനുമതിയില്ലാതെ സാമ്പത്തിക സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ കരട് നിയമം ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) പാസാക്കി. നിയമലംഘകർക്ക് 5,00,000 ദിർഹം വരെ പിഴ ചുമത്തുന്നതിന് നിർദേശം നൽകുന്ന നിയമം ഔദ്യോഗിക ലൈസൻസ് ലഭിക്കാതെ സംഭാവനകളോ ജീവകാരുണ്യ പ്രവർത്തനങ്ങളോ മാനുഷിക സഹായങ്ങളോ ശേഖരിക്കുന്നതിൽനിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും നിയമം വിലക്കുന്നതാണ്.
എന്നാൽ, സാമൂഹിക സന്നദ്ധ സംഘടനകളുടെ ധനവിനിയോഗം ഏകീകരിക്കുന്നതിന് നിയമത്തിൽ ചട്ടങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഖരിക്കുന്ന പണം ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയുകകൂടി ലക്ഷ്യമിട്ടാണ് പുതിയ നിയമം. ഫെഡറൽ കൗൺസിൽ കരട് നിയമം അംഗീകരിക്കുന്നതിന് മുമ്പ് എഫ്.എൻ.സി അംഗങ്ങൾ 34 ചട്ടങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സംഭാവന ശേഖരിക്കുന്നതിനുള്ള മാർഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ, ലോക്കൽ അതോറിറ്റികളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതാണ് പുതിയ നിയമം. നിയമലംഘനം നടത്തുന്നവർ ശേഖരിച്ച സംഭാവനകൾ കണ്ടുകെട്ടുന്നതിനും ശിക്ഷക്ക് ശേഷം നാടുകടത്തുന്നതിനും നിയമം ശിപാർശ ചെയ്യുന്നു. മാത്രമല്ല, 1,00,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും ഉൾപ്പെട്ടതായിരിക്കും ശിക്ഷ. അന്തിമ കരട് എഫ്.എൻ.സിക്ക് സമർപ്പിക്കുന്നതിനുമുമ്പ് എഫ്.എൻ.സി സോഷ്യൽ, ലേബർ, പോപുലേഷൻ, ഹ്യൂമൻ റിസോഴ്സ് അഫയേഴ്സ് കമ്മിറ്റി, കമ്യൂണിറ്റി െഡവലപ്മെൻറ് മന്ത്രാലയത്തിെൻറ പ്രതിനിധികൾ എന്നിവർ നേരത്തേ കരട് ഫെഡറൽ നിയമത്തിലെ ലേഖനങ്ങളിൽ ഭേദഗതികൾ ചർച്ച ചെയ്തിരുന്നു. പുതിയ കരട് നിയമത്തിൽ സാമ്പത്തിക സുരക്ഷാ സൂചികകളും സുതാര്യതയും വെളിപ്പെടുത്തലും സംബന്ധിച്ച മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്മിറ്റി ചെയർമാൻ ദെരാർ ഹുമൈദ് ൽഹോൾ അൽ ഫലാസി പറഞ്ഞു.
പ്രസക്തമായ അസോസിയേഷനുകൾക്കും സ്ഥാപനങ്ങൾക്കുമായി സംഭാവന ശേഖരിക്കുന്നതിന് സഹായിക്കുന്ന ഒരു സ്മാർട്ട് ഇ-സിസ്റ്റം സ്ഥാപിക്കുന്നതിനും വെളിപ്പെടുത്തലിെൻറയും മറ്റു സാമ്പത്തിക പ്രക്രിയകളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കമ്മിറ്റി ചർച്ച ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. "സംഭാവന ശേഖരണ പ്രക്രിയയിലെ എല്ലാ വിടവുകളും നികത്തുന്നതിനും അർഹരായ ആളുകൾക്ക് സഹായം എത്തിക്കുന്നത് ഉറപ്പാക്കുന്നതിനുമായി സുതാര്യതമായ ഒരു നിയമം തയാറാക്കുന്നതിനായി സമാനമായ നിരവധി നിയമങ്ങളും പഠനങ്ങളും സമിതി അവലോകനം ചെയ്തിട്ടുണ്ട്," അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.