ഉദ്ഘാടന ശേഷം അൽദൈദ് വന്യജീവി മ്യൂസിയം ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശിക്കുന്നു
ഷാർജ: അപൂർവ ചിത്രശലഭങ്ങൾ ഉൾപ്പെടെ ജീവജാലങ്ങളുടെ പ്രദർശനമൊരുക്കുന്ന അൽദൈദ് വന്യജീവി മ്യൂസിയം യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാനം ചെയ്തു. മ്യൂസിയത്തിൽ നിർമിച്ച സ്മാരക ഫലകത്തിന്‍റെ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംവേദനാത്മക വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളുടെ വികസനത്തിലൂടെ വിദ്യാർഥികൾ, കുടുംബങ്ങൾ, ഗവേഷകർ തുടങ്ങിയവരെയാണ് മ്യൂസിയം ലക്ഷ്യമിടുന്നത്.
സീഡ് ബാങ്ക് വികസിപ്പിക്കുന്നതിലൂടെ വിത്തുകൾ ശേഖരിക്കുന്നതിനും അവ സംരക്ഷിക്കുന്നതിനുമായി അദ്ദേഹം നടത്തുന്ന പരിശ്രമത്തെക്കുറിച്ചും ഉദ്ഘാടന വേളയിൽ ശൈഖ് സുൽത്താൻ എടുത്തു പറഞ്ഞു. സീഡ് ബാങ്ക് വഴി 50 ലക്ഷത്തിലധികം വീത്തുകളാണ് ഷാർജ ശേഖരിച്ചത്. അറേബ്യൻ ഉപദ്വീപ് മേഖലയിൽ നിന്നുള്ള അത്രയും തന്നെ എണ്ണം സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും വിത്തുകൾ യു.കെയിൽ പ്രത്യേക അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സംരക്ഷിച്ചുവരികയാണ്. ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ഇവ സംരക്ഷിക്കുന്നതെന്നും ശൈഖ് സുൽത്താൻ പറഞ്ഞു.
27,755 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽദൈദ് വന്യജീവി മ്യൂസിയം നിർമിച്ചിരിക്കുന്നത്. അറേബ്യൻ മരുഭൂമികളുടെ സവിശേഷതകൾ, അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള രീതികൾ, വ്യത്യസ്ത ജീവജാലങ്ങളുടെ ജൈവ വൈവിധ്യം എന്നിവ എടുത്തുകാണിക്കുന്ന പ്രത്യേക ഹാളുകളാണ് ഇതിന്‍റെ പ്രത്യേകത. അറേബ്യൻ മരുഭൂമിയുടെ സവിശേഷതകൾ വിവരിക്കുന്ന െഡസർട്ട് ഹാൾ, മരുഭൂമിയിലെ ചെടികളുടെ സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്ലാന്‍റ് ഹാൾ, അപൂർവ ചിത്രശലഭങ്ങളുടെ ശേഖരമുള്ള ഇൻസെക്ട് ഹാൾ, ഉരഗങ്ങൾ, സസ്തനികൾ, മറ്റു മരുഭൂമി ജീവികൾ എന്നിവയുടെ വൈവിധ്യത്തെ പരിചയപ്പെടുത്തുന്ന ഡെസർട്ട് അനിമൽ ഹാൾ, മരുഭൂമിയിലെ പരിസ്ഥിതിയിൽ വസിക്കുന്നതും ദേശാടനപ്പരുന്തുകളും ഉൾപ്പെടെ പക്ഷികൾ ഉൾപ്പെടുന്ന ബേഡ്സ് ഹാൾ, പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാണിക്കുന്ന പുസ്തക ശേഖരങ്ങൾ ഉൾക്കൊള്ളുന്ന ബുക്സ് ഹാൾ, കുട്ടികൾക്ക് കളിക്കാനും ആസ്വദിക്കാനുമുള്ള സൗകര്യങ്ങൾ അടങ്ങിയ ചിൽഡ്രൻസ് ഹാൾ തുടങ്ങിയവയാണ് മ്യൂസിയത്തിൽ നിർമിച്ചിരിക്കുന്ന ഹാളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.