ജിയൊഫ്രി കംവുറര്‍ റാക് അര്‍ധമാരത്തണിൽ(ഫയൽ)
റാസല്‍ഖൈമ: ഈ മാസം 14ന് റാസല്‍ഖൈമയില്‍ നടക്കുന്ന ഹാഫ് മാരത്തണില്‍ അന്താരാഷ്ട്ര മത്സര ജേതാക്കളായ ലോക താരങ്ങളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പുരുഷ വിഭാഗത്തില്‍ മൂന്ന് തവണ ലോക കിരീടം ചൂടിയ കെനിയയുടെ ജിയൊഫ്രി കംവുറര്‍, മുന്‍ വനിതാ ലോക ചാമ്പ്യനായ ഇത്യോപ്യയുടെ അബാബേല്‍ യെശ്നെ എന്നിവര്‍ 19ാമത് റാക് ഹാഫ് മരത്തണിലെ എലൈറ്റ് മല്‍സര വിഭാഗത്തിലാണ് മാറ്റുരക്കുക. ഇരുവരും യഥാക്രമം 2013ലും 2020ലും റാക് അര്‍ധമാരത്തണിലെ ജേതാക്കളായിരുന്നു.
എക്കാലത്തെയും മികച്ച ഹാഫ് മാരത്തണ്‍ ഓട്ടക്കാരിലൊരാളായ ജിയൊഫ്രി കംവുറര്‍ 2014, 2016, 2018 വര്‍ഷങ്ങളില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2007ല്‍ ആദ്യമായി സംഘടിപ്പിച്ച റാക് ഹാഫ് മരത്തണ്‍ ലോകതലത്തില്‍ ഏറ്റവും വേഗമേറിയ മരത്തണുകളിലൊന്നായാണ് അറിയപ്പെടുന്നത്. രണ്ട്, അഞ്ച്, പത്ത് കി.മീറ്റര്‍ മല്‍സരങ്ങളോടൊപ്പം മുഖ്യ ആകര്‍ഷണമായ 21.1 കിലോ മീറ്റര്‍ മല്‍സരം ഉള്‍പ്പെടുന്നതാണ് റാക് ഹാഫ് മാരത്തണ്‍.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ശനിയാഴ്ച അല്‍ മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ചാണ് മല്‍സരങ്ങള്‍ നടക്കുന്നത്. റാക് ടൂറിസം ഡെവലപ്മെന്‍റ് അതോറിറ്റിയാണ് (റാക് ടി.ഡി.എ) സംഘാടകര്‍. രാവിലെ 6.30ന് എലൈറ്റ് ഹാഫ് മാരത്തണ്‍, ഏഴിന് മാസ് ഹാഫ് മാരത്തണ്‍, 9.30ന് അഞ്ച്, പത്ത് കി.മീറ്റര്‍ റോഡ് റേസ്, 10.30ന് രണ്ട് കി.മീ. ഫണ്‍ റണ്‍ എന്നിങ്ങനെയാണ് മല്‍സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് മണിക്കൂറാണ് ഹാഫ് മാരത്തണ്‍ മല്‍സരത്തിന്‍റെ ഔദ്യോഗിക സമയപരിധി. വിശദാംശങ്ങള്‍ rakhalfmarathon.com വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.