അബൂദബി: അമേരിക്കയുടെ സഹായത്തോടെയും പിന്തുണയോടെയും ലബനനും ഇസ്രായേലും ത്രികക്ഷി ധാരണയിൽ ഒപ്പുവെച്ചതിനെ യു.എ.ഇ സ്വാഗതം ചെയ്തു. ഈ കരാർ സാധ്യമാക്കുന്നതിനായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നടത്തിയ നയതന്ത്ര ശ്രമങ്ങളെ യു.എ.ഇ അഭിനന്ദിച്ചു.
ത്രികക്ഷി ധാരണ മേഖലയിലെ സ്ഥിരതക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള നല്ല ചുവടുവെപ്പായി മാറുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലുടനീളം കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാനും മാനുഷിക-സുരക്ഷാ പ്രത്യാഘാതങ്ങൾ കുറക്കാനും ഫലപ്രദമായ അന്താരാഷ്ട്ര ഏകോപനം തുടരേണ്ടതിന്‍റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ലബനൻ അഭിമുഖീകരിക്കുന്ന ഈ നിർണായക ഘട്ടത്തിൽ യു.എ.ഇയുടെ പൂർണ ഐക്യദാർഢ്യവും പിന്തുണയും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ആയുധങ്ങൾ പൂർണമായും ഭരണകൂടത്തിന്‍റെ മാത്രം കൈകളിൽ സൂക്ഷിക്കുന്നതിനും ഭീകര സംഘടനകളെ ഇല്ലാതാക്കുന്നതിനും ലബനൻ നടത്തുന്ന ശ്രമങ്ങൾക്ക് യു.എ.ഇ പിന്തുണ പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ലബനന്‍റെ ഐക്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയെ പിന്തുണക്കുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത യു.എ.ഇ ഊന്നിപ്പറഞ്ഞു. സുരക്ഷ, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ കൈവരിക്കുന്നതിനായി സഹോദര രാജ്യമായ ലബനനിലെ ജനങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് യു.എ.ഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ലബനൻ റിപ്പബ്ലിക് പ്രസിഡന്‍റ് ജോസഫ് ഔനും ശനിയാഴ്ച ടെലിഫോണിലൂടെ ചർച്ച നടത്തി. ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്കും ജനങ്ങളുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനും പിന്തുണ നൽകിക്കൊണ്ട് ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
ലബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും രാജ്യത്തിന്‍റെ സുരക്ഷ, സ്ഥിരത, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവ ശക്തിപ്പെടുത്തുന്നതിനായി തുടരുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. ലബനനും അവിടുത്തെ ജനങ്ങൾക്കും യുഎഇ നൽകുന്ന പിന്തുണക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് ലബനൻ പ്രസിഡന്‍റ് നന്ദി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള നിരവധി പ്രാദേശിക വിഷയങ്ങളും ഇരു നേതാക്കളും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.