അൽഐൻ: 46 വർഷം നീണ്ട പ്രവാസം മതിയാക്കി മലപ്പുറം വേങ്ങര, ഊരകം മേൽമുറി സ്വദേശി മേഴുംകുന്നത്ത് ശങ്കരൻകുട്ടി നാട്ടിലേക്ക് മടങ്ങുന്നു. 1975 ജനുവരിയിൽ ബോംബെ വഴി ദുബൈയിലേക്ക് വന്നതാണ്. തുടർന്ന് റാസൽ ഖൈമയിലും ഷാർജയിലുമുള്ള സുഹൃത്തുക്കളെ സന്ദർശിച്ചശേഷം നേരെ അൽഐനിൽ എത്തുകയായിരുന്നു. ആദ്യകാലത്ത് ഏതാനും മാസങ്ങൾ ജോലിയില്ലാതെ പ്രയാസപ്പെട്ടു. പിന്നീട് 46 വർഷവും അൽെഎനിൽ തന്നെയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടൻ ജോലി ചെയ്തത്.
നാലരപ്പതിറ്റാണ്ടുകൊണ്ട് അൽഐനിൽ വന്ന മാറ്റങ്ങൾക്ക് സാക്ഷിയാണിദ്ദേഹം. വികസനത്തിന് മുതൽക്കൂട്ടായ പല നിർമാണപ്രവർത്തനത്തിലും പങ്കുചേർന്ന സാഫല്യത്തോടെയാണ് മടക്കം. മണ്ണുകൊണ്ടുള്ള കെട്ടിടങ്ങളും ഒറ്റവരി പാതകളുമൊക്കെയായിരുന്നു ആദ്യകാലത്ത്. കുറച്ചു കാലം ബുറൈമിയിൽ താമസിച്ചിരുന്ന സമയത്ത് താമസസ്ഥലത്ത് ശീതീകരണ സംവിധാനമില്ലാത്തതിനാൽ തോട്ടത്തിലെ നീരൊഴുക്കിൽ കിടന്ന് ശരീരം തണുപ്പിച്ച് കെട്ടിടത്തിെൻറ മുകളിൽ കയറിക്കിടന്നായിരുന്നു ഉറക്കം.
അൽഐനിൽ എത്തിയ അതേ വർഷം ഒരു കമ്പനിയിൽ സർവേയറായി ജോലിക്ക് കയറി. 20 വർഷക്കാലം അതേ കമ്പനിയിൽ തുടർന്നു. ആദ്യ വർഷങ്ങളിൽ മരുപ്രദേശങ്ങളിൽ റോഡ് നിർമിക്കുന്ന ജോലികളിൽ ആയിരുന്നു. ഐൻ അൽ ഫാഇദ മുതൽ അൽ വഗാൻ വരെയുള്ള 70 കിലോമീറ്റർ റോഡ് നിർമാണത്തിലാണ് ആദ്യമായി പ്രവർത്തിച്ചത്. അൽ വഗാനിൽനിന്ന് ഇന്നത്തെ അൽ ഖുവ വരെ ആ പദ്ധതി നീട്ടിയപ്പോൾ അതിലും ഭാഗമായി. ചില പ്രത്യേക കാലങ്ങളിൽ ഈ പ്രദേശങ്ങളിൽ ടെൻറുകൾ നിർമിച്ച് താമസിക്കുകയും പക്ഷികളെ പറത്തുകയുമൊക്കെ ചെയ്യുന്ന രാഷ്ട്രപിതാവ് ശൈഖ് സായിദിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചത് മധുരസ്മരണകളാണ്.
പിന്നീട് 26 വർഷക്കാലം മറ്റൊരു നിർമാണ കമ്പനിയിൽ സർവേയറായി ജോലി ചെയ്തു. അൽഐൻ നഗരത്തിെൻറ മുഖച്ഛായ മാറ്റിയ മുറബ്ബ മുതൽ ഖലീഫ സ്ട്രീറ്റ് വരെയുള്ള മേൽപാലം പൊളിച്ചുമാറ്റി റോഡ് ആധുനികരീതിയിൽ പുനർനിർമിച്ച പദ്ധതിയിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ ലത, മക്കൾ നിഷ, നിഖിൽ മിറഫയിൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്നു. മൊബൈൽ: 0505839320. വേങ്ങര നിവാസികളുടെ കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്സ് അസോസിയേഷൻ (വഫ) അൽഐൻ കമ്മിറ്റി രക്ഷാധികാരിയാണ് ശങ്കരൻകുട്ടി. ഇദ്ദേഹത്തിന് വഫ അൽഐൻ ടീം യാത്രയയപ്പ് നല്കി. അൽഐൻ സോണൽ കമ്മിറ്റിയുടെ ഉപഹാരം വഫ വൈസ് പ്രസിഡൻറ് ഫിറോസ് കൊളക്കാട്ടിൽ നൽകി. അൽ ഐൻ സോണൽ വൈസ് പ്രസിഡൻറ് അഷ്കർ ചെമ്മല, ജോയൻറ് സെക്രട്ടറി ജാഫര്‍ സാദിഖ്, എക്സിക്യൂട്ടിവ് അംഗങ്ങളായ കുട്ട്യാലിക്ക, അലവിക്കുട്ടി, മൊയിനുദ്ദീൻ, റഷീദ് ഇല്ലത്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.