അൽ ഐൻ: അൽ ഐൻ സനാഇയയിൽ 28 വർഷമായി സ്വന്തമായി ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയാണ് ഷൊർണൂർ സ്വദേശി സന്തോഷ്. കോവിഡ് കാലത്ത് നിരവധി പ്രയാസങ്ങൾ അനുഭവിച്ച കുടുംബമാണ് ഇദ്ദേഹത്തിേൻറത്. കഴിഞ്ഞ മാർച്ച് ആദ്യ വാരം ഭാര്യ പ്രിയയുമൊത്ത് നാട്ടിൽ പോയതാണ് സന്തോഷ്. മാർച്ച് 19 മുതൽ യു.എ.ഇ വിമാന സർവിസുകൾക്ക് വിലക്കേർപ്പെടുത്തുന്നു എന്നറിഞ്ഞപ്പോൾ മാർച്ച് 18 ന് തന്നെ ടിക്കറ്റ് ഏർപ്പാടാക്കി 19നുള്ള കോഴിക്കോട് അൽ ഐൻ എയർഇന്ത്യ എക്സ്പ്രസിന് ഇവിടെ എത്തിയെങ്കിലും യു.എ.ഇ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിനാൽ ഇവിടെ ഇറങ്ങാൻ കഴിയാതെ അതേ വിമാനത്തിൽ തിരിച്ചു പോകുകയായിരുന്നു. അൽ ഐനിൽ നിന്ന് കോഴിക്കോടേക്കുള്ള ഏതാനും യാത്രക്കാരെ കൂടി ആ വിമാനത്തിൽ കയറ്റിയതിനാൽ നാട്ടിലെത്തിയ ഇവർക്ക് 28 ദിവസം ക്വാറൻറീനിൽ ഇരിക്കേണ്ടിയും വന്നു.
സ്വന്തമായി വർക്ഷോപ്പ് നടത്തുകയായതിനാൽ കടയിൽ ജോലിക്കാർ ഉണ്ടെങ്കിലും, മേൽനോട്ടം വഹിക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ അത് ആകെ താളംതെറ്റിക്കിടക്കുകയാണ്. ജോലിക്കാർക്ക് ശമ്പളം കൊടുക്കാനും കടയുടെ വാടകയും ജോലിക്കാരുടെ താമസസ്ഥലത്തിെൻറ വാടക കൊടുക്കാനുമൊക്കെ ഏറെ പ്രയാസപ്പെടുകയാണ്. ലോക്ഡൗൺ ആയതിനാൽ പൊതുവെ കച്ചവടങ്ങൾ കുറഞ്ഞ അവസരത്തിലാണ് കട നടത്തിപ്പുകാരൻ തന്നെ നാട്ടിൽ കുടുങ്ങുന്നത്. യു.എ.ഇ ഏറക്കുറെ സാധാരണ നില കൈവരിച്ച ഈ ഘട്ടത്തിൽ അൽഐനിൽ തിരിച്ചെത്തിയില്ലെങ്കിൽ ഉള്ള കച്ചവടവും നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് സന്തോഷ്. ഏക മകൻ അൽ ഐനിൽ തനിച്ചാണ് കഴിയുന്നതും.
തിരികെ അൽ ഐനിൽ എത്താൻ ഇന്ത്യയിൽ നിന്ന് വിമാന സർവിസ് തുടങ്ങുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ കാണിച്ച അലംഭാവം നാട്ടിൽ നിന്ന് മടങ്ങാനാഗ്രഹിക്കുന്നവരെ കൊണ്ടുവരുന്നതിലും കേന്ദ്രസർക്കാർ തുടർന്നാൽ കഷ്ടത്തിലാവുക സന്തോഷിനെപ്പോലെ ആയിരക്കണക്കിനാളുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.