ഷാര്‍ജ: കടലാമകള്‍ തീരങ്ങളിലേക്ക് വെറുതെ വിരുന്നു വരുന്നവരല്ലെന്നും ഓരോ വരവിലും ആഴമേറിയ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നും ഷാര്‍ജ തീരസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ ്ഞു. കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ ആമകളുടെ സഞ്ചാരപാതകള്ക്ക ് ഏറെ പ്രത്യേകതയുണ്ട്. മൂന്നുവര്‍ഷമായി ഭക്ഷണക്രമം പഠിച്ച ശേഷം ഒരുകൂട്ടം അപൂര്‍വ ആമ കളെ ഷാര്‍ജയിലെ കല്‍ബ കണ്‍സര്‍വേഷന്‍ റിസര്‍വില്‍ നിന്ന് കടലിലേക്ക് വിട്ടയച്ചു. വംശനാശ ഭീഷണി നേരിടുന്ന 14 പച്ച കടലാമകളെ ഒമാന്‍ ഉള്‍ക്കടലിലേക്ക് വിടുന്നതിന് മുമ്പ് ഷാര്‍ജയുടെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയിലെ ഗവേഷകര്‍ ട്രാക്കിങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചു. ആമ സംരക്ഷണത്തിന് ആവശ്യമായ വിലയേറിയ വിവരങ്ങള്‍ ഇതുവഴി ലഭിക്കും.
കടലാമകളുടെ ആവാസ വ്യവസ്ഥയായി ഒമാന്‍ ഉള്‍ക്കടല്‍ എത്രത്തോളം അനുയോജ്യമാണെന്ന് വിശകലനം ചെയ്യുന്നതിനും ഡാറ്റ സഹായിക്കും. കണ്ടല്‍ക്കാടുകള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ ചില പച്ച കടലാമകള്‍ കൂടുണ്ടാക്കിയിട്ടുണ്ടെന്ന് മുമ്പത്തെ ഗവേഷണങ്ങള്‍ വെളിപ്പെടുത്തി. 2012ല്‍ കണ്ടെത്തിയ നെസ്റ്റിങ് സൈറ്റില്‍ ആമകള്‍ മുട്ടകള്‍ വിരിയിക്കുന്നതായും കണ്ടെത്തിയത് ഏറെ പ്രതീക്ഷ നല്കി. വിവിധ ജീവിവര്‍ഗങ്ങളെ വംശനാശത്തില്‍നിന്ന് സംരക്ഷിക്കാന്‍ ഇ.പി.എ.എ ആഗ്രഹിക്കുന്നു, പച്ച കടലാമകളെ സംരക്ഷിക്കുന്നത് അതിൽ സുപ്രധാനമാണ്- അതോറിറ്റി ചെയര്പേഴ്സൻ ഹന അല്‍ സുവൈദി പറഞ്ഞു. പച്ച കടലാമകളെ അറേബ്യന്‍ ഉൾക്കടലില്‍ വളരെ അപൂര്‍വമായി മാത്രമേ കാണാനാകൂ എന്നതിനാൽ അവരുടെ പെരുമാറ്റം, കൂടുണ്ടാക്കല്‍, കുടിയേറ്റം, തീറ്റക്രമം എന്നിവയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.
കല്‍ബയിലെ കണ്ടല്‍ സംരക്ഷണ കേന്ദ്രത്തില്‍ പച്ച കടലാമകളുടെ ഭക്ഷണരീതികളെയും ജീവിതരീതികളെയും കുറിച്ച് കൂടുതലറിയുന്നതിനായി പഠനം നടത്താന്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായും എമിറേറ്റ്സ് വൈൽഡ് ലൈഫ് സൊസൈറ്റിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഈ പഠനം യു.എ.ഇയിലെയും ജി.സി.സി രാജ്യങ്ങളിലെയും വന്യജീവി ഗവേഷണത്തിെൻറ മൂല്യം വർധിപ്പിക്കും. എമിറേറ്റിലെ കണ്ടല്‍ക്കാടുകള്‍ വന്യജീവികളെയും ജൈവവൈവിധ്യത്തെയും പിന്തുണക്കുന്നുവെന്ന് ഗവേഷണം തെളിയിച്ചു. കടലാമകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷവും ഇവ നല്കുന്നു. സമുദ്ര ആമകളെ സംരക്ഷിക്കുന്നതിനുള്ള മൂന്ന് വര്‍ഷത്തെ പദ്ധതി കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു.
യു.എ.ഇയില്‍ 15 സമുദ്ര സംരക്ഷിത പ്രദേശങ്ങളുണ്ട്, അത് മൊത്തം ഭൂപ്രദേശത്തിെൻറ 12 ശതമാനത്തിലധികം വരും. ഹോക്സ്ബില്‍ കടലാമ, ലോഗര്‍ഹെഡ് ആമ, പച്ച കടലാമ എന്നിവ യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയവയും ലെതര്‍ബാക്ക് കടലാമയും ഒലിവ് റിഡ്ലി കടലാമയും കുടിയേറ്റ ഇനങ്ങളുമാണ്. ലോക മഹാസമുദ്രങ്ങളില്‍ കാണപ്പെടുന്ന ഏഴ് വ്യത്യസ്ത ഇനങ്ങളിൽപെട്ട ആമകളില്‍ അഞ്ചെണ്ണം യു.എ.ഇയില്‍ കാണാം. വന്യജീവികളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആഗോള സംരക്ഷണ സ്ഥാപനമായ ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വറിെൻറ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റില്‍ ഏഴു വര്‍ഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.