അബൂദബി: 10 മാസത്തെ ശമ്പളം ലഭിക്കാതെ ലേബർ കോടതിയെ സമീപിച്ച മലയാളിക്ക് കുടിശ്ശിക ഒരുമിച്ചു നൽകാൻ കോടതി വിധി. മുസഫ ഷാബിയ അൽ ഖലീഫയിലെ കോൺട്രാക്ടിങ് കമ്പനിയിൽ ജനറൽ മാനേജറായിരുന്ന തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശി കിഴക്കേ വളപ്പിൽ ഹംസയുടെ മകൻ അലിക്ക് 1,43,499 ദിർഹം (ഏകദേശം 27.5 ലക്ഷം രൂപ) ശമ്പള കുടിശ്ശിക ഒന്നിച്ചു നൽകാനാണ് കോടതി വിധിച്ചത്. 2015 അവസാനമാണ് കമ്പനിയിൽ അലി ജോലിക്കു കയറിയത്. തുടർച്ചയായി 10 മാസം ശമ്പളം ലഭിക്കാതെവന്നതിനെ തുടർന്ന് 2016 അവസാനമാണ് ലേബർ കോടതിയെ സമീപിച്ചത്. കമ്പനിയിലെ ആറു ജീവനക്കാർക്ക് ശമ്പളം കുടിശ്ശിക ഉണ്ടായിരുന്നെങ്കിലും മറ്റുള്ളവരുടേത് നൽകി പ്രശ്നം പരിഹരിച്ചിരുന്നു.
ജനറൽ മാനേജർ തസ്തികയിൽ പ്രതിമാസം 15,000 ദിർഹം ശമ്പളത്തിന് ജോലി ചെയ്തിരുന്ന അലി നഷ്ടപരിഹാരവും കോടതി ചെലവും ഉൾപ്പെടെ 2,10,000 ദിർഹം ആവശ്യപ്പെട്ടാണ് ലേബർ കോടതിയിൽ 2016 സെപ്റ്റംബറിൽ പരാതി നൽകിയത്. ഈ സ്ഥാപനത്തിൽനിന്നുള്ള ജോലി മതിയാക്കി രണ്ടു മൂന്നു സ്ഥാപനത്തിൽ ഇതിനിടയിൽ ജോലി ചെയ്തു. കമ്പനിയിലെ സേവനം ഒരു വർഷത്തിൽ താഴെ മാത്രമായതിനാൽ കുടിശ്ശിക മാത്രമാണ് കോടിതി നൽകിയത്. ശമ്പളത്തിന് പുറമെ ലീവ് സാലറി, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും കോടതി ചെലവും വക്കീൽ ഫീസും ഉൾപ്പെടെ 2,10,000 ദിർഹമാണ് നഷ്ടപരിഹാരം ചോദിച്ചത്. എന്നാൽ, 10 മാസത്തിൽ താഴെ മാത്രം കുടിശ്ശികയുണ്ടായിരുന്ന തുക ഒരുമിച്ചു നൽകാനാണ് കോടതി വിധിച്ചത്. യു.എ.ഇയിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്യുന്ന അലി കോൺട്രാക്ടിങ് ഇടപാടുകൾ നടത്തിവരുകയാണിപ്പോൾ. കുടിശ്ശികക്കു പുറമെ വേറെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ലെങ്കിൽ നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റും നൽകാൻ കോടതി വിധിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.