അബൂദബി: അറേബ്യൻ പാരമ്പര്യത്തനിമയിൽ പതിമൂന്നാമത് അൽ ദഫ്റ ഒട്ടകോത്സവം പശ്ചിമ അബൂദബിയിലെ മദീന സായിദിൽ ആരംഭിച്ചു. യു.എ.ഇയുടെ പരമ്പരാഗത ചൈതന്യം പ്രതിഫലിക്കുന്ന ഉത്സവം സാംസ്കാരിക പരിപാടികളോടെ ഈ മാസം 25 വരെ തുടരും. പൈതൃകോത്സവ നഗരിയിൽ നടക്കുന്ന വിവിധ മത്സരങ്ങളുടെ മൊത്തം സമ്മാനത്തുക ഈ വർഷം 600 ലക്ഷം ദിർഹമാണ്. ഇതിൽ 250 ലക്ഷം ഒട്ടകപ്പന്തയങ്ങൾക്കും 80 ലക്ഷം വിവിധ പൈതൃക മത്സരങ്ങൾക്കുമാണ് സമ്മാനിക്കുക. ഭാവി തലമുറകളിലേക്ക് യു.എ.ഇയുടെ സാംസ്കാരിക പൈതൃകം കൈമാറുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് മേളയെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ ചീഫും കൾചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ അറിയിച്ചു. 81 റൗണ്ടുകളിലായി വൈവിധ്യമാർന്ന ഒട്ടകമത്സരങ്ങൾക്ക് 695 സമ്മാനങ്ങളാണുള്ളത്.
ഏറ്റവും മൂല്യമുള്ള സമ്മാനം നേടുന്നതിനായി അറബ് രാജ്യങ്ങളിൽനിന്ന് ഏറ്റവുമധികം ഒട്ടക ഉടമകൾ പങ്കെടുക്കുന്ന വാർഷിക മേളയാണിത്. അൽ ദഫ്റയിലെ പരമ്പരാഗത സൂക്കിെൻറ പശ്ചാത്തലത്തിലുള്ള പരിപാടികൾ സന്ദർശിക്കുന്നവർക്ക് ദിനംപ്രതിയും പരമ്പരാഗതത്തനിമ നിലനിർത്തുന്ന പ്രദർശന മത്സരങ്ങൾക്കും വൻതുക സമ്മാനം നൽകും. പരമ്പരാഗത സൂക്കിൽ മികച്ച ഈന്തപ്പഴ പാക്കേജിങ് മത്സരങ്ങളും നടക്കും. ഡബ്ബാസ്, ഖലാസ്, ഷീഷി, ഫർദ്, ഈന്തപ്പഴ പാക്കേജിങ് മത്സരങ്ങൾക്ക് 25 സമ്മാനങ്ങളുണ്ടാകും. പരമ്പരാഗത വസ്ത്രം തുന്നൽ മത്സരം, എംബ്രോയ്ഡറി, കോട്ടൺ, കമ്പിളി വസ്ത്രങ്ങളുടെ നെയ്ത്ത്, അൽ സാഫ് മത്സരം, പെർഫ്യൂം മത്സരം, സുഗന്ധദ്രവ്യ മത്സരം, വനിത ഫാഷൻ ഷോ മത്സരം, പെൺകുട്ടികളുടെ ഫാഷൻ ഷോ എന്നിവയുൾപ്പെടെ ഒട്ടേറെ പരമ്പരാഗത മത്സരങ്ങൾക്കും സൂക്കിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.