ദുബൈ: അക്കാദമിക് യോഗ്യത ഉയർത്തിയതിനെ തുടർന്ന് ജോലി നഷ്ടമാകുമോ എന്ന ആശങ്കയിൽ ക ഴിയുന്ന ഇന്ത്യൻ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്ര ി വി. മുരളീധരൻ. യു.എ.ഇയിൽ നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബി.എസ്സിയായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ ആശങ്കയകറ്റാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടും. ഡിപ്ലോമയും ബ്രിഡ്ജ് കോഴ്സും പൂർത്തിയാക്കിയവരുടെ യോഗ്യത ബിരുദത്തിനു തുല്യമല്ലെന്ന് യു.എ.ഇ വ്യക്തമാക്കിയതോടെയാണ് മലയാളികളുൾപ്പെടെയുള്ള നഴ്സുമാരുടെ ജോലിക്കു ഭീഷണിയായത്. ഇതു സംബന്ധിച്ച പരാതിയുമായെത്തിയ നഴ്സുമാരുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഷാർജയിൽ കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ നഴ്സിങ് കൗൺസിലിന് കീഴിൽ കേരളത്തിൽനിന്ന് യോഗ്യത നേടിയവർക്ക് മാത്രമാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം തുല്യത സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് യോഗ്യത നേടിയവരുടെ അപക്ഷകൾ നിരുപാധികം നിരസിക്കുകയാണ്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന് കീഴിൽ കേരളത്തിൽനിന്ന് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യു.എ.ഇ അംഗീകാരം നൽകിയിട്ടുള്ളത്. കേരളത്തിനുപുറത്തുവെച്ച് നേടിയ ഡിപ്ലോമ കോഴ്സിനൊപ്പം ബ്രിഡ്ജ് കോഴ്സ് പൂർത്തിയാക്കിയവരുടെ യോഗ്യത ബി.എസ്സിക്കു തുല്യമായി പരിഗണിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ച, മറ്റു സംസ്ഥാനങ്ങളിലെ കോഴ്സുകളെക്കുറിച്ചുള്ള കത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അധികൃതർക്കു കൈമാറി. വേഗംതന്നെ അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് പുറത്തെ ചില സ്ഥാപനങ്ങളിൽ ഡിേപ്ലാമ പഠിച്ചവരുടെ സർട്ടിഫിക്കറ്റിൽ ബോർഡ് ഓഫ് എക്സാമിനേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു നഴ്സിങ് അംഗീകാരമില്ലെന്നാണ് യു.എ.ഇ വിലയിരുത്തുന്നത്. നഴ്സിങ് കൗൺസിലിെൻറ അംഗീകാരം വ്യക്തമാക്കുന്ന കത്ത് പരിശോധിച്ച ശേഷം യു.എ.ഇ തീരുമാനം അറിയിക്കും. തുടർ നടപടികൾക്കായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുരളീധരൻ അറിയിച്ചു. യു.എ.ഇയിൽനിന്നുള്ള അംഗീകൃത നഴ്സിങ് ബിരുദം അടിസ്ഥാന യോഗ്യതയായി ഉയർത്തിയതോടെ 200ൽപരം നഴ്സുമാർക്ക് ജോലി നഷ്ടപെട്ടിരുന്നു. വടക്കൻ എമിറേറ്റുകളിലാണ് കൂടുതൽ നഴ്സുമാർക്ക് ജോലി നഷ്ടമായത്. യു.എ.ഇയിലെ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പട്ടികയിൽ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റു സംസ്ഥാനങ്ങളെകൂടി ഉൾപ്പെടുത്തുകയാണ് ഇതിനുള്ള ഏക പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.