ഡ്രൈവിങ്ങിന് മുമ്പ് ഇതൊന്ന് ശ്രദ്ധിക്കണേ...
ദുബൈ: അതിവേഗതയിൽ ചീറിപ്പായുന്ന വാഹനവ്യൂഹങ്ങൾക്കിടയിൽ സിഗ്നലുകളോ ഇൻഡിക്കേറ്ററുകളോ തെളിയിക്കാതെ വാഹനമോടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പുതിയ പഠനം. രാജ്യത്തെ ഡ്രൈവർമാരിൽ 47 ശതമാനം പേരും സിഗ്നലുകൾ നൽകുന്നതിൽ മടി കാണിക്കുന്നുവെന്ന ഞെട്ടിക്കുന്ന കാര്യങ്ങളാണ് രാജ്യത്തെ റോഡ് സുരക്ഷ വിഭാഗം നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 2018ൽ മാത്രം ഇതുമൂലം 278 വാഹനാപകടങ്ങളാണ് ഇൗ ഗുരുതുര നിയമലംഘനത്താൽ സംഭവിച്ചത്. സൂചനകളോ നിർദേശങ്ങളോ നൽകാതെ പെട്ടെന്ന് വാഹനത്തിെൻറ ഗതി തിരിച്ചുവിട്ടതിനെ തുടർന്നാണ് അപകടങ്ങളെല്ലാം. കൃത്യതയോടെ സിഗ്നലുകൾ നൽകാതെയും ഫലപ്രദമായി ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കാതെയും വാഹനമോടിക്കുന്നവർ പിഴയായി ഒടുക്കേണ്ട തുക വർധിപ്പിച്ചിട്ടും നിയമലംഘനം നിർബാധം തുടരുന്നുവെന്നതാണ് ഏറെ ഖേദകരം. റോഡുകളിൽ ഇതുപോലുള്ള പിഴവുവരുത്തുന്നവർക്ക് 400 ദിർഹമാണ് പിഴ. അബൂദബിയിലാണെങ്കിൽ 400 ദിർഹം പിഴക്കൊപ്പം മൂന്ന് ബ്ലാക്ക് മാർക്കും ഡ്രൈവർമാർക്ക് പതിച്ചുനൽകും.
അജ്മാനിൽ ശ്രദ്ധയില്ലാതെ വാഹനമോടിച്ചാലുള്ള പിഴത്തുക 1000 ദിർഹമാണ്. എന്നിട്ടും തികഞ്ഞ ലാഘവത്തോടെ, നിർദേശങ്ങൾക്കൊന്നും വില കൽപിക്കാതെയുള്ള ഡ്രൈവിങ്ങിന് മാറ്റമൊന്നുമില്ലെന്നാണ് യാഥാർഥ്യം. രാജ്യത്ത് ഇതുവരെ 59 പേർ ദാരുണമായി കൊല്ലപ്പെടുന്നതിനും 495 പേർക്ക് അതിഗുരുതരമായി പരിക്കേൽക്കുന്നതിനും അപകടങ്ങൾ കാരണമായി. ഇൗവർഷം ഫെബ്രുവരി മുതൽ ജൂൺ വരെ 5000ൽപരം നിസ്സംഗമായ ഡ്രൈവിങ്ങുകൾ നിരീക്ഷിച്ചാണ് റോഡ് സുരക്ഷ വിഭാഗം ഏറ്റവും പുതിയ പഠനം പൂർത്തീകരിച്ചത്. ഇൗ വർഷം ജനുവരി മുതൽ ആഗസ്ത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനാപകടങ്ങളിൽ 235 കേസുകൾ സൂചനകളില്ലാതെ വാഹനമോടിച്ചവർ വരുത്തിവെച്ചതാണ്. ദിശ മാറുമ്പോഴും പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുമ്പോഴും സർവീസ് റോഡുകളിലേക്ക് മാറുമ്പോഴും സിഗ്നൽ ലൈറ്റുകൾ തെളിയിക്കാതെ വാഹനമോടിച്ച് പിഴയൊടുക്കിയവരുടെ എണ്ണം 21,660 കവിഞ്ഞു.
2018ൽ 17,349 വാഹനങ്ങൾ നിയമം ലംഘിച്ചതായാണ് കണക്ക്. ഇൗ വർഷം ആഗസ്ത് വരെയുള്ള കണക്ക് പ്രകാരം 4,311 വാഹനങ്ങളെയാണ് സൂചനകൾ നൽകാതെ അലക്ഷ്യമായി ഓടിച്ചതിന് പിടികൂടിയിരിക്കുന്നത്. എന്നാൽ, അതിവേഗ പാതകളിലെ ലൈൻ മാറൽ, ഹൈവേകളിലേക്കുള്ള പ്രവേശനം, പ്രധാന ഹൈവേകളിൽനിന്നുള്ള പിന്മാറൽ, ടി ജങ്ഷനുകൾ, 4 വേ ജങ്ഷനുകൾ, റൗണ്ട്എബൗട്ടുകളിൽനിന്ന് പുറത്തുകടക്കൽ എന്നീ അവസരങ്ങളിൽ വളരെ ചെറിയ തോതിൽ മാത്രമേ സിഗ്നൽ ലൈറ്റുകൾ തെളിയിക്കാതെയുള്ള ഡ്രൈവിങ് നടക്കാറുള്ളൂ എന്നതാണ് ഏക ആശ്വാസം. അല്ലായിരുന്നെങ്കിൽ അപകടനിരക്ക് കുത്തനെ കൂടിയേനെ എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ അശ്രദ്ധ നിരവധിപേരെ ബാധിക്കുന്ന തരത്തിൽ അപകടങ്ങൾ ഏറിയതോടെ വിപുലമായി ബോധവത്കരണവുമായി അബൂദബി പൊലീസ് രംഗത്തെത്തിയിരുന്നു. സൂചനകളൊന്നുമില്ലാതെ െഞാടിയിടയിൽ വഴിമാറുന്നതിലെ അപകടത്തിെൻറ തീവ്രത വെളിവാക്കുന്നതും ലൈനുകൾ എങ്ങനെ ശ്രദ്ധയോടെ മാറണമെന്ന് വിശദീകരിക്കുന്നതുമായ വിഡിയോ പ്രചരിപ്പിച്ചാണ് അബൂദബി പൊലീസ് ഡ്രൈവർമാർക്കിടയിൽ ബോധവത്കരണം നടത്തിയത്. ജാഗ്രതയില്ലാത്ത ഡ്രൈവിങ് ഇല്ലാതാക്കുന്നതിനും അശ്രദ്ധയോടെ വാഹനമോടിക്കുന്നതിന് അന്ത്യം വരുത്തുവാനുമുള്ള സമഗ്ര പദ്ധതികൾ കൂടുതൽ ബോധവത്കരണത്തിലൂടെ സാധ്യമാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.